കേരളം
നിയമസഭ തെരഞ്ഞെടുപ്പ്; അന്തിമ പോളിങ് ശതമാനത്തിൽ ഇപ്പോഴും അവ്യക്തത
നിയമസഭ വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം കഴിയുമ്പോഴും അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്തത തുടരുന്നു. പോസ്റ്റൽ വോട്ട് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തേതിന് സമാനമായി പോളിങ് ശതമാനം എത്തുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77.35 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 74.02 ശതമാനം പോളിങ് നടന്നുവെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്.
എന്നാൽ ശതമാനത്തിൽ വർധനവ് വരാൻ സാധ്യതയുണ്ട്. ആറ് ലക്ഷത്തോളം പോസ്റ്റൽ വോട്ട് ഇത്തവണ കമ്മീഷൻ തയ്യാറാക്കിയിരുന്നു. ഇത് കൂടി ചേർക്കുമ്പോൾ കഴിഞ്ഞ തവണത്തിനേതിന് സമാനമായി പോളിങ് ഉയർന്നേക്കും.
അന്തിമ ശതമാനത്തിൽ കമ്മീഷൻ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഉയർന്ന പോളിങ് ശതമാനത്തിൽ വൻ പ്രതീക്ഷയാണ് മുന്നണികൾ പങ്ക് വയ്ക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി 90 സീറ്റോളം ലഭിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.
ചില സിറ്റിംങ് സീറ്റുകൾ നഷ്ടപ്പെട്ടാലും യുഡിഎഫ് കയ്യിലുള്ള പല സീറ്റുകളും ലഭിക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ.