കേരളം
രണ്ട് പെൺമക്കളെ കൊല്ലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു
രണ്ട് പെൺമക്കളെ കൊല്ലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുവായൂർ ചൂൽപ്പുറത്ത് വാടകക്ക് താമസിക്കുന്ന വയനാട് കാട്ടിക്കൊല്ലി സ്വദേശി മുഴങ്ങിൽ 58 വയസ്സുള്ള ചന്ദ്രശേഖരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ 12 വയസ്സുള്ള ശിവനന്ദന, 9 വയസ്സുള്ള ദേവനന്ദന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും മമ്മിയൂർ ലിറ്റിർഫ്‌ളവർ കോൺവെന്റിലെ 7, ക്ലാസ്സു 2 ക്ലാസ്സു വിദ്യാർത്ഥിനികളാണ്.
പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാത്രി 11ഓടെയാണ് ഇവർ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് 2 മണിയോടെ ലോഡ്ജ് ജീവനക്കാർ വാതിലിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയിൽ നിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് ലോഡ്ജുകാർ ടെമ്പിൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തള്ളിതുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. ചന്ദ്രശേഖരൻ വിഷം കഴിച്ച ശേഷം കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു.
ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ദേവനന്ദന ഫാനിൽ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയിയിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കളെ ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ചന്ദ്രശേഖരൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം ഭാര്യ അജിത 20 ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാൾ പ്രത്യോക മാനസിക അവസ്ഥയിൽ ആയിരുന്നു എന്ന് പറയുന്നു.
10 വർഷത്തോളമായി ഇവർ ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമായി വാടകക്ക് താമസിക്കുകയായിരുന്നു. ഇവർ കാറിലെത്തിയാണ് ലോഡ്ജിൽ മുറിയെടുത്തത്.ഈ കാർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ. സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.