കേരളം
നിഷ്കളങ്കമായ ചിരി ഇനിയില്ല; സുബ്ബലക്ഷ്മി വിടവാങ്ങി!
നടി ആർ സുബ്ബുലക്ഷ്മി (87) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമൻ, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദിൽബേചാര, രാമൻ തേടിയ സീതൈ, ഹൗസ് ഓണർ, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇൻ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങൾ.
പ്രണാമം സുഖലക്ഷ്മി അമ്മ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മ ലൊക്കേഷനുകളിൽ കൂടെ വർക്ക് ചെയ്യുമ്പോൾ പാട്ടുപാടി തന്നു ഡാൻസ് ചെയ്ത് തന്ന എപ്പോഴും തമാശ രൂപത്തിൽ എല്ലാ കാര്യങ്ങളും സംസാരിച്ച് കുട്ടികളോടൊപ്പം കുട്ടിയായി പ്രായമുള്ളവരോടൊപ്പം അമ്മയായി എല്ലാവരെയും സ്നേഹിച്ച അമ്മയ്ക്ക് പ്രണാമം- എന്നുതുടങ്ങി നിരവധി ആദരാഞ്ജലി പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരും സുഹൃത്തുക്കളും പങ്കിടുന്നത്.
സുബ്ബലക്ഷ്മി, സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ ബാലഭവനിൽ സംഗീത-നൃത്ത അദ്ധ്യാപികയായിരുന്നു, കൂടാതെ 1951 മുതൽ ആകാശവാണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീതസംവിധായകയായി അവർ ശ്രദ്ധിക്കപ്പെട്ടു. നിരവധി കച്ചേരികൾ നടത്തിയിട്ടുള്ള സുബ്ബലക്ഷ്മി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. ചില ടെലിഫിലിമുകളിലും ആൽബങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പരേതനായ കല്യാണകൃഷ്ണനാണ് ഭർത്താവ്. നടിയും നർത്തകിയുമായ താരാ കല്യാൺ അടക്കം മൂന്ന് മക്കളുണ്ട്.