കേരളം
തണ്ണീർ കൊമ്പൻ ദൗത്യം വിജയം, ആനയെ കർണാടകയിലെ ക്യാമ്പിലേക്ക് എത്തിച്ചു
UPDATE: തണ്ണീർ കൊമ്പൻ ചരിഞ്ഞു; ചരിഞ്ഞത് കർണാടകയിൽ എത്തിയതിനു ശേഷം
ഒരു പ്രദേശത്തെയാകെ മുൾമുനയിൽ നിറുത്തിയ തണ്ണീർക്കൊമ്പൻ ദൗത്യം വിജയം. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലൻസിലേക്ക് കയറ്റിയത്. രാത്രി വൈകി ആനയെ കർണാടകയിലെ ക്യാമ്പിലേക്ക് എത്തിച്ചു. വയനാട് അതിര്‍ത്തി കഴിഞ്ഞ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീര്‍ കൊമ്പനെ മാറ്റിയിരിക്കുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു.
അതേസമയം ആനയുടെ ഇടത് കാലിന്‍റെ ഒരു ഭാഗത്തായി വീക്കം കാണാനുണ്ട്. ഇത് പരിക്കാണോ എന്ന് സംശയമുണ്ട്. അതിനാൽ ആന ക്യാമ്പിലെത്തി രണ്ട് ദിവസം വിദഗ്ധ ചികിത്സ നൽകാനാണ് തീരുമാനം. വെറ്ററിനറി സർജൻമാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീൽഡ് ഡയറക്ടർ വ്യക്തമാക്കി. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തുറന്നുവിടുമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അറിയിച്ചു.
ശ്രമകരമായ പതിനേഴ് മണിക്കൂറുകള്‍ക്ക് അവസാനമാണ് തണ്ണീര്‍ കൊമ്പനെ വനംവകുപ്പ് പിടികൂടിയത്. വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. ഇടതുവശത്തെ പിന്‍കാലിന് മുകളിലാണ് ആദ്യ ഡോസ് മയക്കു വെടി വെച്ചത്. മയക്കത്തിലേക്ക് വഴുതിവീണ കൊമ്പനെ കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റുകയായിരുന്നു. ബന്ദിപൂര്‍ വനമേഖലയില്‍ ആനയെ എത്തിക്കാനായിരുന്നു തീരുമാനം . ഇതിനായി രണ്ട് കുങ്കിയാനകളെയും സ്ഥലത്ത് സജ്ജമാക്കിയിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ മയക്കുവെടി വെക്കാമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ ഉത്തരവ് ഇറക്കിയിരുന്നു.
രണ്ടുതവണ മയക്കുവെടിയേറ്റ കൊമ്പന്‍ അബോധാവസ്ഥയിലായതോടെ കുങ്കിയാനകള്‍ കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റി, കോന്നി സുരേന്ദ്രനാണ് തണ്ണീര്‍ കൊമ്പനെ വരുതിയിലാക്കാന്‍ മുന്നിട്ട് നിന്നത്. ആനയെ മയക്കുവെടി വെക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം തവണ വെടിയേറ്റു. പിന്നീട് ബൂസ്റ്റര്‍ ഡോസും നല്‍കി. രണ്ട് മണ്ണുമാന്ത്രിയന്ത്രങ്ങള്‍ സ്ഥലത്ത് എത്തിച്ച് ആനയെ ലോറിയിലേക്ക് കയറ്റാനമുള്ള വഴി ഒരുക്കി. മയക്കുവെടിയേറ്റ് നിന്ന് സ്ഥലത്ത് നിന്ന് വടംകെട്ടി വലിച്ചാണ് കുങ്കിയാനകള്‍ കൊമ്പനെ പുറത്തെത്തിച്ചത്.
20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. എങ്കിലും, ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്.
ദൗത്യത്തിനായി മാനന്തവാടിയിലെ ജനങ്ങളെല്ലാം നന്നായി സഹകരിച്ചുവെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.