കേരളം
സത്യപ്രതിജ്ഞ എൽ ഡി എഫ് യോഗത്തിനു ശേഷം ; മന്ത്രിമാരെ പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി
അടുത്ത മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എൽ ഡി എഫ് യോഗത്തിനു ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. മന്ത്രിസഭയിലെ പുതുമുഖങ്ങളെ സംബന്ധിച്ച് ആലോചനകൾക്ക് ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകും.കൊവിഡ് മഹാമാരിയെ ചെറുക്കുക പ്രധാനമാണ്.
വികസന കാര്യങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും വിട്ടുവീഴ്ച വരുത്തില്ല. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ഗൂഡാലോചന നടന്നു.യു.ഡി. എഫ് നേതാക്കൾ പറയുന്ന കാര്യങ്ങളിൽ കേന്ദ്രം അന്വേഷണ ഏജൻസികളെ വച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനികൾക്ക് അനുമതി പാടില്ല എന്നതാണ് സർക്കാർ നയം ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ ശ്രമിച്ചു. ഗൗരവമായ ഗൂഡാലോചന നടന്നതായും മുഖ്യമന്ത്രി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വോട്ട് കച്ചവടമാണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് കച്ചവടം കാരണമാണ് മിക്കയിടങ്ങളിലും യുഡിഎഫ് വിജയിച്ചത്. ബിജെപി വോട്ട് മറിച്ചില്ലായിരുന്നെങ്കിൽ യുഡിഎഫ് പതനത്തിന്റെ ആഘാതം കൂടിയേനെ. പത്ത് മണ്ഡലങ്ങളിൽ യുഡിഎഫ് ജയത്തിന് കാരണം ബിജെപി വോട്ടാണ്. ബിജെപി വളർന്നു എന്നാണ് അവർ പറയുന്നത് അങ്ങനെയെങ്കിൽ വോട്ടും കൂടേണ്ടതാണ് എന്നാൽ പല മണ്ഡലങ്ങളിലും വളരെ കുറവാണ് വോട്ട് ശതമാനം.
ഇതിന് വ്യക്തമായ ഉദാഹരണമാണ് സുൽത്താൻ ബത്തേരി. ഇവിടെ യുഡിഎഫ് പതിനായിരത്തിൽ പരം വോട്ടുകൾക്ക് ജയിച്ചു. അതിലേറെ വോട്ട് ബിജെപിക്ക് അവിടെ കുറഞ്ഞിട്ടുമുണ്ട്. കുണ്ടറയിലും വാമനപുരത്തും നടന്നത് ഇതാണ്. ചാലക്കുടി, കോവളം, പാല, കടുത്തുരുത്തി തുടങ്ങിയ ഇടങ്ങളിലെ യുഡിഎഫ് ജയത്തിന് കാരണം ബിജെപി വോട്ടുകളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.