കേരളം
‘സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചു; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നും നിരവധി വട്ടം വിളിച്ചിട്ടും താൻ തനിച്ച് പോയില്ലെന്നും സ്വപ്നയുടെ മൊഴിയിൽ വ്യക്തമാക്കുന്നു. ചാക്കയിലെ ഫ്ലാറ്റ് തന്റെ ഒളിസങ്കേതമാണെന്നാണ് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നുവെന്നും അങ്ങോട്ട് വരണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്ന മൊഴി നൽകി.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കരൻ്റെ ടീം ഉണ്ടായിരുന്നുവെന്നും, ഈ ടീം സർക്കാരിന്റെ പല പദ്ധതികളും ബിനാമി പേരുകളിൽ തട്ടിയെടുക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും സ്വപ്നയുടെ മൊഴിയിലുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവരെന്നാണ് മൊഴി. ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിലാണ് സ്വപ്നയുടെ മൊഴി ഉൾപ്പെടുത്തിയത്.
അതേസമയം രാഷ്ട്രീയതാല്‍പര്യം വച്ചുളള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ എന്ന് സ്‌പീക്കർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഒമാനില്‍ വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന ലഫീര്‍ മുഹമ്മദിനെ പരിചയമുണ്ട്. പ്രവാസികളുടെ സംരംഭങ്ങളോട് ആദരവോടെ പെരുമാറുകയാണ് ചെയ്യാറുളളത്. അതിനെ നിക്ഷേപം എന്ന് ദുര്‍വ്യാഖ്യാനിക്കുന്നത് അബദ്ധജടിലമാണ്. ഷാര്‍ജ ഭരണാധികാരിയെ കേരളത്തിലോ പുറത്തോ വച്ച് ഒറ്റയ്ക്ക് കണ്ടിട്ടില്ല. സത്യസന്ധമായ അന്വേഷണമാണെങ്കില്‍ നേരിടും. രാഷ്ട്രീയ ലക്ഷ്യംവച്ച് വഴിവിട്ട നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്പീക്കര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്ത് വന്നിരുന്നു. ശ്രീരാമകൃഷ്ണന് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ സാമ്പത്തിക നിക്ഷേപമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തി. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കാന്‍ സ്പീക്കര്‍ 10 കെട്ട് നോട്ടുകള്‍ ലോകകേരളയുടെ ബാഗില്‍ തനിക്ക് കൈമാറിയെന്ന് സരിത്തിന്‍റെ മൊഴിയുമുണ്ട്. ഡോളര്‍ കടത്തിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് സരിത്തിന്‍റെ ഗുരുതര വെളിപ്പെടുത്തല്‍.