കേരളം
ട്രെയിൻ ആക്രമണ പ്രതി പിടിയിലായത് വിവിധ സംവിധാനങ്ങള്‍ കൈകോര്‍ത്തു നടത്തിയ തീവ്ര യത്നങ്ങള്‍ക്കൊടുവില്‍
രാജ്യത്തെ ഞെട്ടിച്ച ട്രെയിനിൽ തീകൊളുത്തി ആക്രമണം നടത്തിയ കേസിലെ പ്രതി വലയിലായത് പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികളുടെ
പിന്തുണയോടെ നടത്തിയ പഴുതടച്ച തിരച്ചിലിനൊടുവില്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് പ്രതി പിടിയിലായത്. ഇതോടെ മൂന്നു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുന്നതിനും കാരണമായ നിഗൂഢത നിറഞ്ഞ കേസ് അതിന്റെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവിലെത്തി.
ഇതോടെ ഒരുപാട് അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാകും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ട്രെയിനില്‍ തീവെപ്പുണ്ടാവുന്നത്. ഇതിനുശേഷം വിവിധ വഴികളിലൂടെ കേസിലെ പ്രതിയെത്തേടിയുള്ള അന്വേഷണം മുന്നോട്ടുപോയി. പ്രതിയെന്ന് സംശയിക്കുന്നയാള്‍ എന്ന രീതിയില്‍ ആദ്യമൊരു സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു. സംഭവത്തിനു ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്തു കണ്ട വിദ്യാര്‍ഥിയുടെ ദൃശ്യങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.അതിനിടെ കണ്ണൂരിലടക്കം പോലീസ് തിരച്ചിലുകള്‍ നടത്തി.
ഇതിനിടെത്തന്നെ പോലീസ് ട്രെയിനിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി റാസിഖ് നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിളിച്ച് വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു. സംശയകരമായ രീതിയില്‍ ബാഗും ചില കുറിപ്പുകളും കണ്ടെടുത്തതോടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ദേശീയ അന്വേഷണ ഏജന്‍സിയും സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ കണ്ടെത്തിയ നോട്ടുബുക്കിലെയും പാഡിലെയും വിവരങ്ങള്‍ പ്രതി ഉത്തരേന്ത്യക്കാരനാണെന്നതിലേക്കും മാവോയിസ്റ്റാണെന്നതിലേക്കുമടക്കമുള്ള സൂചനകള്‍ തുറന്നിടുന്നതായിരുന്നു. ചിറയന്‍കീഴ്, കഴക്കൂട്ടം, കുളച്ചല്‍, കന്യാകുമാരി എന്നീ പേരുകളും പാഡില്‍ എഴുതിയിരുന്നത് വീണ്ടും സംശയമുണ്ടാക്കി. ഇതടിസ്ഥാനത്തില്‍ ഈയിടങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തമാക്കി. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് എഴുത്ത്. ചില ഫര്‍ണിച്ചര്‍ സ്‌കെച്ചുകള്‍ വരച്ചു വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണരീതിയെക്കുറിച്ചും ദിനചര്യകളെക്കുറിച്ചും നോട്ടുബുക്കില്‍ പരാമര്‍ശമുണ്ട്. പെട്രോള്‍ കുപ്പിയും മൊബൈല്‍ ഫോണും ചാര്‍ജറും ഭക്ഷണപാക്കറ്റും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡില്‍ ഷാരൂഖ് സൈഫി-കാര്‍പ്പെന്റര്‍, ഫക്രുദീന്‍-കാര്‍പ്പെന്റര്‍, ഹാരിം-കാര്‍പ്പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു. നോയിഡ എന്നാണ് സ്ഥലപ്പേരുണ്ടായിരുന്നത്. ഉപേക്ഷിക്കപ്പെട്ട ബാഗില്‍നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ബാഗില്‍നിന്ന് കിട്ടിയ യൂട്യൂബ് ചാനലിന്റെ പേര് പ്രതിയിലേക്കെത്തുന്നതിന് പോലീസിന് കൂടുതല്‍ സഹായിച്ചു. ഉത്തര്‍ പ്രദേശില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഷാരൂഖ് സെയ്ഫി എന്ന പേരിന്റെ അടിസ്ഥാനത്തില്‍ ഗാസിയാബാദ് എ.ടി.എസ്. ബുലന്ദ്ഷഹര്‍ സ്വദേശിയായ ഷാറൂഖ് സെയ്ഫി എന്നയാളെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇദ്ദേഹമല്ല പ്രതി എന്ന കണ്ടെത്തലില്‍ വിട്ടയച്ചു.
ഇതിനിടയിലെല്ലാം അന്വേഷണം കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു പോവുന്നുണ്ടായിരുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘാംഗങ്ങള്‍ക്ക് വിവിധ ദൗത്യങ്ങള്‍ വിഭജിച്ചുനല്‍കി. അന്വേഷണപുരോഗതി വിലയിരുത്താന്‍ ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ പോലീസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, ക്രൈംബ്രാഞ്ച് എന്നിവയുടെ സംയുക്തയോഗം കോഴിക്കോട് പോലീസ് ക്ലബ്ബില്‍ ചേര്‍ന്നു. ഐ.ജി. പി. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ രാജ് പാല്‍ മീണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജന്‍സിയും വിവരങ്ങള്‍ ശേഖരിച്ചു.
സംഭവത്തിലെ തീവ്രവാദ സാധ്യത കണ്ട് എന്‍.ഐ.എ.യുമെത്തി. തീപടര്‍ന്ന കോച്ചുകള്‍ പരിശോധിച്ചു. എന്‍.ഐ.എ. ഫോറന്‍സിക് വിഭാഗവും പരിശോധനക്കെത്തിയിരുന്നു. വിവിധ സംവിധാനങ്ങള്‍ കൈകോര്‍ത്തു നടത്തിയ തീവ്ര യത്നങ്ങള്‍ക്കൊടുവില്‍ പ്രതി മഹാരാഷ്ട്രയില്‍വെച്ച് പിടിയിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്.) കഴിഞ്ഞ ദിവസം രാത്രി ഇയാളെ പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു ആശുപത്രിയില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഇവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.