കേരളം
റീവാലുവേഷന് ജൂണ്‍ 16 മുതല്‍ അപേക്ഷിക്കാം; സേ പരീക്ഷ ജൂലൈയില്‍
എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുന്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സേ പരീക്ഷ ജൂലൈയില്‍ നടത്തും. ഇതിന്റെ വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്നും എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എസ്എസ്എല്‍സിക്ക് ഇത്തവണ 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മന്ത്രി വി.ശിവന്‍ കുട്ടി പിആര്‍ഡി ചേംബറില്‍ വച്ചാണ് ഫലം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. ഫുള്‍ എ പ്ലസ് നേടിയവരിലും വലിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 99.76 ശതമാനം കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 92.07 ശതമാനമാണ് വിജയമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. നാലുമണിയോടെ വിവിധ വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാന്‍ കഴിയും.