കേരളം
അസ്മിയയുടെ മരണത്തിന്റെ കാരണം തേടി പ്രത്യേക അന്വേഷണസംഘം
മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ബീമാപള്ളി സ്വദേശിയും ബാലരാമപുരത്തെ അൽ അമീൻ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിയുമായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് ഹോസ്റ്റലിലെ ലൈബ്രറിയിൽ മരിച്ച നിലയിൽ കണ്ടത്. മരണകാരണം മതപഠനകേന്ദ്രത്തിലെ മാനസിക പീഡനമാണോയെന്ന് അന്വേഷിക്കണമെന്ന് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാനാണ് നെയ്യാറ്റിൻകര എ.എസ്.പിയുടെ നേതൃത്വത്തിൽ ബാലരാമപുരം, കാഞ്ഞിരംകുളം ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ തന്നെ മതപഠനകേന്ദ്രത്തിലെ മൂന്ന് ജീവനക്കാരുടെയും അസ്മിയാ മോളുടൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെയും മൊഴിയെടുത്തിരുന്നു. ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ചില കാര്യങ്ങളിൽ ശകാരിച്ചിട്ടുണ്ടെന്നുമാണ് ജീവനക്കാരുടെ മൊഴി. മതപഠനകേന്ദ്രത്തിൽ തുടരാൻ താൽപര്യമില്ലെന്ന് അസ്മിയ പറഞ്ഞിരുന്നതായി കൂട്ടുകാരികളും മൊഴി നൽകിയിട്ടുണ്ട്. മൊഴികൾ വിലയിരുത്തിയ ശേഷമാവും കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുക.
അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. സ്ഥാപന അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
മരണപ്പെട്ട ദിവസം രണ്ട് മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. ഇതിന് പിന്നാലെ കുട്ടി മദ്രസയിലെ കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബാലരാമപുരത്തെ മതപഠന ശാലയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.