കേരളം
നിയമസഭാ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിൽ സർവീസ് പോസ്റ്റൽ വോട്ട് നാളെ മുതൽ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കുള്ള പോസ്റ്റൽ വോടെട്ടുപ്പിന് നാളെ തുടക്കം. ഇന്നു മുതൽ 30 വരെ തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ക്രമീകരിച്ചിട്ടുള്ള പ്രത്യേക പോസ്റ്റൽ വോട്ടിങ് സെന്ററിലാണു തപാൽ വോട്ടെടുപ്പ്.
അവശ്യ സർവീസിൽപ്പെട്ടവരും അപേക്ഷ നൽകിയവരിൽ പോസ്റ്റൽ വോട്ടിന് അർഹരായവരുമായ സമ്മതിദായകർക്കു രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. അവശ്യ സർവീസ് വിഭാഗത്തിലുള്ളവരും തെരഞ്ഞെടുപ്പു ദിവസം ഡ്യൂട്ടിയിലുള്ളവരുമായ ജീവനക്കാർക്കാണു തെരഞ്ഞെടുപ്പു കമ്മിഷൻ പോസ്റ്റൽ വോട്ട് അനുവദിച്ചിരിക്കുന്നത്.
പോസ്റ്റൽ ബാലറ്റിനുവേണ്ടി നൽകിയ അപേക്ഷകൾ അതതു വരണാധികാരികൾ പരിശോധിച്ച് അർഹരായവരെ എസ്.എം.എസ്. മുഖേനയോ ബന്ധപ്പെട്ട വകുപ്പിലെ നോഡൽ ഓഫിസർ മുഖേനയോ ബി.എൽ.ഒ. മുഖേനയോ തപാൽ വോട്ട് രേഖപ്പെടുത്തേണ്ട ദിവസവും സമയവും പോസ്റ്റൽ വോട്ടിങ് സെന്റർ സംബന്ധിച്ച വിവരങ്ങളും അറിയിക്കും. ഇത്തരത്തിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിൽ മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ.
ഇവർക്ക് വോട്ടെടുപ്പ് ദിനമായ ഏപ്രിൽ ആറിന് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയില്ല വോട്ട് രേഖപ്പെടുത്തുന്നതിന് എത്തുന്ന ജീവനക്കാർ അവരവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതണം. ബാലറ്റ് പേപ്പറും സത്യപ്രസ്താവന അടക്കമുള്ള അനുബന്ധ ഫോമുകളും പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽനിന്നു ലഭിക്കും. സത്യപ്രസ്താവന അറ്റസ്റ്റ് ചെയ്യുന്നതിന് പോസ്റ്റൽ വോട്ടിങ് സെന്ററിൽ ഗസറ്റഡ് തസ്തികയിലെ ജീവനക്കാരന്റെ സേവനം ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.