കേരളം
സ്കൂളുകൾ നാളെ തുറക്കും; ക്ലാസ് സാധാരണനിലയിൽ
കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ‘ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും. അന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
ഇനി മുതൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും.
+2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം കർമ്മപദ്ധതി തയാറാക്കണം. 21 മുതൽ പിടിഎ യോഗങ്ങൾ ചേരണം. അറ്റൻന്റൻസ് നിർബന്ധമാണ്. സ്കൂളിലെത്താൻ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവർ സ്കൂളിലെത്തണമെന്നാണ് നിർദ്ദേശം. ഹാജർ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്കൂളിലേക്കെത്തിക്കാൻ അധ്യാപകർക്ക് ചുമതല നൽകി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ തീരുമാനം ബാധകമാണ്. ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താൻ കഴിയാത്തവർക്കായി ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾ തുടരും.
പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കൽ, പത്ത്, പ്ലസ്ടു ക്ലാസുകൾക്ക് പൊതുപരീക്ഷയ്ക്ക് മുൻപായുള്ള റിവിഷൻ, മോഡൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ നടത്തുന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഈ മാസം 28ന് മുൻപായി പാഠഭാഗങ്ങൾ തീർക്കാനാണ് കർശന നിർദേശം. പത്ത്, പ്ലസ്ടു അധ്യാപകർ പാഠഭാഗങ്ങൾ തീർത്തതിന്റെ റിപ്പോർട്ട് എല്ലാ ശനിയാഴ്ച്ചയും നൽകണം. 1 മുതൽ 9 ക്ലാസുകൾക്കും വാർഷിക പരീക്ഷയുണ്ടാകും. തിയതി പിന്നീടറിയിക്കും.