കേരളം
തിരുവനന്തപുത്ത് ജോലി നഷ്‌ടപ്പെട്ട സ്‌കൂൾ ഡ്രൈവർ ഓട്ടോയ്‌ക്കുളളിൽ ആത്മഹത്യ ചെയ്‌തു
സ്‌കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. ശ്രീകാര്യം ചെമ്പക സ്‌കൂൾ ഡ്രൈവർ ഇടവക്കോട് ശ്രീകുമാർ ആണ് മരിച്ചത്. തൊഴിൽ നഷ്ടമായതിനെ തുടർന്നുള്ള മനോവിഷമത്തിൽ തീകൊളുത്തി മരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം മരതൂർ സ്വദേശിയാണ് മരിച്ച ശ്രീകുമാർ. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.
തീ കത്തുന്നത് കണ്ട പ്രദേശവാസികൾ അഗ്നിശമന സേനയെ വിളിച്ചുവരുത്തിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 16 വർഷമായി ശ്രീകാര്യം ചെമ്പക സ്‌കൂളിലാണ് ശ്രീകുമാർ ജോലി ചെയ്തിരുന്നത്. ഇതേ സ്‌കൂളില്‍ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ.
മകളെ വിവാഹം കഴിപ്പിച്ചയതും വീടുപണിയും മറ്റുമായി കടബാധ്യതകള്‍ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേര്‍ക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഇവര്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.
ശ്രീകുമാറിനെ കൂടാതെ ഡ്രൈവറും ആയമാരും ഉൾപ്പെടെ 61 പേരെ മാനേജ്‌മെന്റ് പിരിച്ച് വിട്ടിരുന്നു. ഇവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌കൂളിന് മുന്നിൽ സമരം നടത്തി വരികയായിരുന്നു. തൊഴിൽ നഷ്ടമായതിനെ തുടർന്ന് ഓട്ടോ ഓടിച്ചായിരുന്നു ശ്രീകുമാർ ജീവിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ച ഇവരെ സ്‌കൂളിൽ തിരിച്ചെടുത്തെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ അങ്ങനെ നടന്നിട്ടില്ലെന്നാണ് സഹപ്രവർത്തകരുടെ വാദം. സ്‌കൂൾ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.
പ്രശ്‌നത്തിൽ കളക്ടർ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സഹപ്രവർത്തകർ ആവശ്യപ്പെട്ടു.
രണ്ട് പെൺകുട്ടികളാണ് ശ്രീകുമാറിന്. ഗായത്രി, മീനു എന്നിവരാണ് മക്കൾ.
സിറ്റിസൺ കേരളയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.