കേരളം
ശബരിമല പ്രവേശന വിവാദം; രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീംകോടതിയിൽ
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്രദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രിം കോടതി നാളെ പരിഗണിച്ചേക്കും. മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് കേസ് എടുത്ത്. നേരത്തെ ഹർജിയിൽ സംസ്ഥാനത്തിൻ്റെ മറുപടി കോടതി തേടിയിരുന്നു.
അതേസമയം, ശബരിമല സന്നിധാനത്തെ തിരക്ക് ഇന്ന് കുറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് കുറഞ്ഞത്. പമ്പയിലും തിരക്ക് കുറവാണ് അറുപതിനായിരത്തിലധികം പേരാണ് വെർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നാൽപതിനായിരത്തോളം പേർ ദർശനം നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ വലിയ തിരക്കുണ്ടാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. സന്നിധാനത്തെ കടകളിൽ അധികൃതരുടെ പരിശോധന തുടരുകയാണ്. ചട്ട ലംഘനം നടത്തിയ കടകളിൽ നിന്ന് 51000 രൂപ പിഴ ഈടാക്കി.