കേരളം
തലസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുക്കും
മുന്നറിയിപ്പിൻ്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ജില്ലയിൽ ഒരുതരത്തിലുള്ള ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം.
തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈനാക്കും. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.
അതേസമയം 8 ജില്ലകളെക്കൂടി ഇന്നലെ ചേർന്ന കൊവിഡ് അവലോകനയോഗം ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ഇന്നു മുതൽ ബി കാറ്റഗറിയിലുള്ളത്. സംസ്ഥാനത്ത് സ്കൂളുകളിൽ ഹാജർ 40 ശതമാനത്തിൽ കുറവാണെങ്കിൽ അടച്ചിടാനും അവലോകനയോഗം നിർദേശം നൽകിയിട്ടുണ്ട്.
പൊതു നിയന്ത്രണങ്ങളിലാണ് സംസ്ഥാനത്ത് സ്കൂളുകളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ സ്കൂളടച്ചിടാമെന്ന നിർദേശം വന്നത്. പ്രധാനാധ്യാപകന് ഇക്കാര്യത്തിൽ തീരുമാനമെടുകാം. സെക്രട്ടറിയറ്റിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കുന്നുണ്ട്.