കേരളം
തൃശൂർ പൂരത്തെ തകർക്കാൻ ശ്രമം; ജനങ്ങളെ നിയന്ത്രിക്കാൻ തയ്യാറെന്ന് പാറമേക്കാവ് ദേവസ്വം
തൃശ്ശൂർ പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. ജനപങ്കാളിത്തം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതർ പറഞ്ഞു. അതേസമയം, ഡിഎംഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തു വന്നു.
പൂരത്തെ തകർക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ജനങ്ങളെ നിയന്ത്രിക്കാൻ തയ്യാറാണെന്നും ദേവസ്വം അധികൃതർ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.
പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂർ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്.
കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡിഎംഒ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും പ്രതികരിച്ചു.