കേരളം
മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 114.10 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. രണ്ടരയോടെയാണ് ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തിയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയുമാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഡാമിന്റെ താഴ്ഭാഗത്തുള്ള ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആളിയാര്‍ ഡാമിന്റെയും എല്ലാ ഷട്ടറുകളും തുറന്നതായി ചിറ്റൂര്‍ ഇറിഗേഷന്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഡാമിലെ നിലവിലെ ജലനിരപ്പ് 1049.65 അടിയാണ്. പരമാവധി ജലനിരപ്പ് 1050 അടിയാണ്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തെന്മല പരപ്പാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുന്നു.
താഴ്ന്ന ഇടങ്ങളിലെ റോഡില്‍ വെള്ളം കയറി. കനത്ത മഴയില്‍ ഇത്തിക്കരയാറിനോട് ചേര്‍ന്നുള്ള റോഡ് ഇടിഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ടാണ്. എസി റോഡില്‍ വെള്ളം കയറി. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.80 അടിയെത്തി. അതിശക്തമായ മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നിട്ടിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു