കേരളം
ഇത് ഭഗവാന്‍ അയ്യപ്പന്റെ മണ്ണ്; ശരണം വിളിച്ച് പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി
അയ്യന്റെ മണ്ണിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗമാരംഭിച്ചത്. ഇത് ഭഗവാന്‍ അയ്യപ്പന്റെ മണ്ണ് ആണെന്നും പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്തു പറയുകയും ചെയ്തു. കവിയൂര്‍ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ചാണ് മോദി പറഞ്ഞത്. ആത്മീയതയുടെ ഈ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്കെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ സമഗ്ര മേഖലകളും കൊളളയടിച്ചെന്ന് മോദി ആരോപിച്ചു. സോളാർ കേസ്, ഡോളർകടത്ത്, സ്വർണക്കടത്ത്, ബാർകോഴ തുടങ്ങി നിരവധി അഴിമതികൾ ഇരു മുന്നണികളുടെയും ഭരണകാലത്തുണ്ടായെന്നും മോദി പറഞ്ഞു.
രണ്ട് മുന്നണികളും അഴിമതി നടത്താൻ മത്സരിക്കുകയാണെന്നും അസൂയാലുക്കാളായി കൂടുതൽ പണം അഴിമതി നടത്താം എന്ന രീതിയിലാണ് ഭരണ കാലഘട്ടത്തിൽ മുന്നോട്ട്പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ പാർട്ടികളെ കൂട്ടുപിട്ടിച്ചാണ് ഇരുമുന്നണികളും മുന്നോട്ട് പോകുന്നത്. മുസ്ലിം ലീഗ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ പാർട്ടികൾ സമൂഹത്തിന് ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കോന്നിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇരുമുന്നണികളും കുടുംബ വാഴ്ച തുടരുകയാണെന്നും കുടുംബത്തിൽ നിന്നാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇവിടത്തെ ഒരു ഇടതുപക്ഷ നേതാവിന്റെ മകൻ കാട്ടിക്കൂട്ടിയതൊക്കെ താൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമെന്നും മോദി പറഞ്ഞു. ഇരുമുന്നണികളും സംസ്ഥാനത്ത് വേണ്ടെന്നും കേരളം മാറ്റം ആഗ്രഹിക്കുന്നുവെന്നും എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.