കേരളം
തപാൽ വോട്ട് സുരക്ഷ ഉറപ്പാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ഹൈക്കോടതി
നിയമസഭ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തപാൽ വോട്ടിൽ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചയ്ക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
പയ്യന്നൂർ നിയോജകമണ്ഡലത്തിൽ 80 വയസ്സ് കഴിഞ്ഞവർക്കുള്ള തപാൽവോട്ടിൽ സി.പി.എം. പ്രവർത്തകർ തിരിമറി കാട്ടിയതായി പരാതി ഉയർന്നിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ബി.എൽ.ഒ.വിന്റെയും സാന്നിധ്യത്തിൽ പ്രായമായ യഥാർത്ഥ വോട്ടറെ വോട്ടുചെയ്യാൻ അനുവദിക്കാതെ സി.പി.എം. പ്രവർത്തകർ വോട്ട് ചെയ്തുവെന്നാണ് പരാതി ഉയർന്നിരുന്നത്. ഇതിന് പിന്നാലെ തപാൽ വോട്ടിൽ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ഭിന്നശേഷിക്കാരുടെയും 80 വയസ്സ് കഴിഞ്ഞവരുടെയും തപാൽ വോട്ടിൽ വൻകൃത്രിമം നടക്കുന്നുണ്ടെന്നും മരിച്ചവരുടെയും സമ്മത പത്രം നൽകാത്തവരുടെയും പേരുകൾ പോലും തപാൽ വോട്ടിനുള്ള പട്ടികയിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.തിരുവനന്തപുരം മണ്ഡലത്തിലെ തപാൽ വോട്ടിനുള്ള പട്ടികയിൽ മരിച്ച 8 വോട്ടർമാരുണ്ട്.
8 വർഷം മുൻപു മരിച്ച കെ.തങ്കമ്മയുടെ പേരും 2 വർഷം മുൻപു മരിച്ച രാധാകൃഷ്ണൻ ചെട്ടിയാരുടെ പേരും ഇതിൽപെടുന്നു. സുകുമാർ, ഗോപിനാഥൻ നായർ, ഗംഗാധരൻ, ആനന്ദഭായി അമ്മ,കൃഷ്ണൻ, മാധവിക്കുട്ടിയമ്മ തുടങ്ങിയവരാണു മരിച്ച മറ്റു വോട്ടർമാർ. അവർക്കായി ആരാണു തപാൽ വോട്ടിന് അപേക്ഷിച്ചത്. അപേക്ഷിക്കാത്ത പലരുടെയും പേരുകളുമുണ്ട് – രമേശ് പറഞ്ഞു