കേരളം
പോളിംഗ് സമയം അവസാനിച്ചു; 74 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 73.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച് കുറവാണ്. 2016 ല്‍ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരും ഏറ്റവും കുറവ് പത്തനംതിട്ടയിലുമായിരുന്നു. കണ്ണൂരില്‍ 77.02 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ടയില്‍ 65.05 ശതമാനം പേര് സമ്മതിദാനം വിനയോഗിച്ചു. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷമായി. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ് ഉണ്ടായത്. ആദ്യ രണ്ടു മണിക്കൂറില്‍ രേഖപ്പെടുത്തിയത് 15 ശതമാനപേര്‍ വോട്ട് ചെയ്തു.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടത്ത് ചെറിയ സംഘര്‍ഷങ്ങളും കള്ളവോട്ട് പരാതികളുമുണ്ടായി. കഴക്കൂട്ടത്ത് സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായി. കഴക്കൂട്ടം കാട്ടായിക്കോണത്ത് കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ ആ ക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനവും ആക്രമികള്‍ തകര്‍ത്തിരുന്നു.
നേമത്ത് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളില്‍ കയറി വോട്ടഭ്യര്‍ഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമ ണമുണ്ടായത്.