കേരളം
93 പവൻ സ്വർണവും 9 ലക്ഷം രൂപയും തട്ടിയ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
രണ്ട് പേരിൽ നിന്നായി സ്വർണവും പണവും തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയും മലപ്പുറം സ്വദേശിനിയുമായ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്. തൃശൂർ സ്വദേശിനിയിൽ നിന്നും 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണു പരാതി.
ഒരു വർഷത്തിനകം വാങ്ങിയ സ്വർണവും മൂന്ന് ലക്ഷം രൂപ ലാഭവും തരാമെന്ന് പറഞ്ഞാണ് ആര്യശ്രീ പരാതിക്കാരി നിന്നും സ്വർണം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. 2017ലാണ് തൃശൂർ സ്വദേശിനിയുടെ സ്വർണം കൈക്കലാക്കിയത്. തുടർന്ന് മൂന്ന് ഘട്ടങ്ങളായി ഇവരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങിയെന്നും പൊലീസ് പറഞ്ഞു. തൃശൂർ സ്വദേശിനിയുടെ സഹപാഠിയാണ് ആര്യശ്രീ. ഒറ്റപ്പാലത്ത് വെച്ചായിരുന്നു ഇടപാടുകൾ നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സ്വർണവും പണവും കിട്ടാതെ വന്നതോടെയാണ് തൃശൂർ സ്വദേശിനി പരാതി നൽകിയത്.
അതേസമയം രണ്ട് വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ആര്യശ്രീ ഏഴര ലക്ഷം രൂപ വാങ്ങുന്നത്. വ്യവസായം തുടങ്ങാനെന്നു പറഞ്ഞായിരുന്നു ഇയാളിൽ നിന്നും പണം വാങ്ങിയത്. പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ ആര്യശ്രീക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണ വിധേയമായി ആര്യശ്രീയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്‌തു.
ഒറ്റപ്പാലം ഇൻസ്‌പെക്ടർ എം.സുജിത്തിന്റെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് ആര്യശ്രീയെ അറസ്റ്റ് ചെയ്‌തത്. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ആര്യശ്രീയെ റിമാൻഡ് ചെയ്തു. പട്ടാമ്പി കൊപ്പത്തെ ഒരു ജ്വല്ലറിയിൽ നിന്ന് ഇവർ 15 ലക്ഷം രൂപയുടെ ചെക്ക് നൽകി ആഭരണങ്ങൾ വാങ്ങിയിരുന്നു. ചെക്ക് മടങ്ങി. ഇതുസംബന്ധിച്ച് കൊപ്പം പൊലീസിലും പരാതിയുണ്ട്.
പേടിയോ മടിയോ ഇല്ലാതെയാണ് ആര്യശ്രീ സ്റ്റേഷനിൽ എത്തിയത്. യൂണിഫോം ധരിച്ചെത്തിയ അവർ ഇൻസ്‌പെക്ടർ മുമ്പാകെ സല്യൂട്ട് നൽകി. തട്ടിപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് ആദ്യം ഒന്നും അറിയില്ലെന്ന ഭാവത്തിലായിരുന്നു മറുപടി. അന്വേഷണ സംഘം തെളിവുകൾ ഹാജരാക്കിയപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.