കേരളം
അണികൾക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി കേരളത്തിൽ
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം റോഡ് മാർഗമാണ് കോട്ട മൈതാനിയിലെത്തിയത്. മോദി മോദി വിളികളാൽ പ്രകമ്പനം കൊണ്ട കോട്ട മൈതാനിയിൽ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്.
സംസ്ഥാനത്തെ ആദ്യത്തെ റാലി പാലക്കാട് ആയതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമെത്തിയത് പാലക്കാട്ടേയ്ക്കാണ്. പാലക്കാട്ടെ ജനങ്ങൾക്ക് ബിജെപിയുമായി ഏറെ അടുപ്പമുണ്ട്. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ജനങ്ങളുടെ അനുഗ്രഹം വേണമെന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമർശിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ മുടി ചൂടാ മന്നന്മാരാണ് യുഡിഎഫും എൽഡിഎഫും. കീശ വീർപ്പിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കലുമാണ് ഇടതും വലതും കേരളത്തിൽ ചെയ്യുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണ്. ആദ്യമായി വോട്ടുചെയ്യുന്ന യുവാക്കളുടെ ആഗ്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം സംഭവിച്ചത്. കേരള രാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള സൗഹൃദം. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റേ കൂട്ടരും കേരളത്തെ കൊള്ളയടിച്ചു.
കേരളത്തിന് പുറത്ത് ഒരുമിച്ച് നിൽക്കുന്നവർ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. യൂദാസ് യേശുവിനെ നാല് വെള്ളി കാശിന് ഒറ്റുകൊടുത്തത് പോലെ ഏതാനും സ്വർണക്കട്ടകൾക്ക് വേണ്ടി എൽഡിഎഫ് കേരളത്തെ ഒറ്റു കൊടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാർഷിക മേഖലയിൽ കേന്ദ്ര പദ്ധതികൾ മോദി എടുത്ത് പറഞ്ഞു.കേരള വികസനത്തിന് എൽഡിഎഫും യുഡിഎഫും വഴി തടസ്സമുണ്ടാക്കി.’മത്സ്യത്തൊഴിലാളി മേഖലയുടെ വികസനത്തിനായി കേന്ദ്രം പ്രത്യേക മന്ത്രാലയമുണ്ടാക്കി.’ഹാർബറുകളിലെ സൌകര്യം ഉയർത്തുന്നു.’കിസാൻ ക്രെഡിറ്റ് കാർഡ് സൌകര്യം മത്സ്യത്തൊഴിലാളികൾക്കും നൽകിയെന്നും അദ്ദേഹം പറഞ്ഞു.