കേരളം
വോട്ട് ഉറപ്പിക്കാൻ മുന്നണികൾ; ധര്‍മ്മടത്ത് റോഡ് ഷോയുമായി മുഖ്യമന്ത്രി
തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് അവസാന മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ധര്‍മ്മടത്ത് റോഡ് ഷോയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് കേന്ദ്രങ്ങളിലാണ് പിണറായിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും അദ്ദേഹത്തിനൊപ്പമുണ്ട്. നടന്മാരായ ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ ഉള്‍പ്പെടെ താര സമ്പന്നമായാണ് മുഖ്യമന്ത്രിയുടെ പ്രചരണ ജാഥ മുന്നേറുന്നത്. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നതിനായി നൂറുകണക്കിന് പേരാണ് റോഡിന്റെ ഇരുവശത്തും അണിനിരന്നിട്ടുള്ളത്.
തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, കൊട്ടിക്കലാശത്തിന് വിലക്കാണെങ്കിലും അതിനെ വെല്ലുന്ന തരത്തില്‍ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയാണ് മുന്നണികള്‍ നാടിളക്കി മറിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിക്ക് പ്രചാരണവേളയില്‍ ചാര്‍ത്തപ്പെട്ട ക്യാപ്‌റ്റന്‍ വിശേഷണം സി.പി.എമ്മിലും ഇടതുമുന്നണിയിലും അവസാന മണിക്കൂറുകളില്‍ തീപിടിപ്പിക്കുന്ന ചര്‍ച്ചയ്ക്കും വഴിയൊരുക്കിയിട്ടുണ്ട്.
രണ്ടാഴ്ചയിലധികം നീണ്ട അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറിലേക്ക് കടക്കുകയാണ്. വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മുന്നണികൾ. വിവിധ മണ്ഡലങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കുകയാണ് സ്ഥാനാർത്ഥികളും നേതാക്കളും. കൊട്ടികലാശം ഇല്ലെങ്കിലും ആവേശത്തിലാണ് മുന്നണികൾ. വൈകിട്ട് 7 മണി വരെയാണ് പരസ്യ പ്രചാരണം. പിന്നെ ഒരു പകൽ നീളുന്ന നിശബ്ദ പ്രചാരണത്തിനൊടുവിൽ കേരളം പോളിംഗ് ബൂത്തിലേക്ക്.
തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം ഒഴിവാക്കി കർശന നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അവസാന ദിവസം ഗംഭീരമാക്കുകയാണ് മുന്നണികൾ. ഇന്നലെ പലയിടത്തും കൊട്ടിക്കലാശത്തിന് സമാനമായ പരിപാടികൾ അരങ്ങേറി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോളിംഗിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.