കേരളം
ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്ന് ഉമ്മൻചാണ്ടി
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. നേമം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാണ് നിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിക്ക് പുറമെ നേമം മണ്ഡലത്തിലും ഉമ്മൻചാണ്ടി മത്സരിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ പരന്നിരുന്നു.
താൻ പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ശനിയാഴ്ച പകൽ ഉമ്മൻചാണ്ടി ഉറപ്പ് പറയുകയും ചെയ്തിരുന്നു. അണികളുടെ പ്രതിഷേധം ശക്തമായതോടെയാണ് പുതുപ്പള്ളി വിടില്ലെന്ന് നേതാവ് ഉമ്മൻ ചാണ്ടി ഉറപ്പ് നൽകിയത്. എന്നാൽ അപ്പോൾ പുതുപ്പള്ളിയിലും നേമത്തും മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള പ്രതികരണം ഒരു ചിരിയിലൊതുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. നിലവിലെ പട്ടികയിൽ തന്റെ പേര് പുതുപ്പള്ളിയിൽ മാത്രമാണെന്നും നേമത്ത് പല പേരുകളും ഉയർന്നു വരുന്നുണ്ടെന്നും ഇന്ന് രാവിലെ ഡൽഹിയിൽ നിന്നും പുതുപ്പള്ളിയിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർ വിട്ടുതരില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് പ്രതിഷേധവുമായി അനുയായികൾ രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. ഒരാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി ആത്‌മഹത്യ ഭീഷണി മുഴക്കിയിരുന്നു. രാഹുൽഗാന്ധി പറഞ്ഞാലും ഉമ്മൻചാണ്ടിയെ വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുരപ്പുറത്ത് കയറിയിരുന്നത്. തങ്ങളെ സഹോദരനെ എവിടേക്കും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് മഹിളാ പ്രവർത്തകരും ജാഥയായെത്തി വീടിന് മുന്നിൽ കുത്തിയിരുപ്പ് തുടങ്ങി.
സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. “ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ,” എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങൾ.കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ നേമത്ത് സസ്‌പെൻസ് തുടരുകയാണ്. നേമത്ത് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കി കഴിഞ്ഞു.