കേരളം
സുപ്രധാന വകുപ്പുകളിൽ പുതുമുഖങ്ങൾ; മന്ത്രിസ്ഥാനങ്ങളിൽ ധാരണ
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനങ്ങളുടെ വീതംവെക്കൽ സംബന്ധിച്ച് എൽഡിഎഫ് യോഗത്തിൽ ഏകദേശ ധാരണയായതായി സൂചന. ആരൊക്കെ മന്ത്രിമാരാകണം എന്നതിലാണ് ചർച്ച പുരോഗമിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും.
കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെഡിഎസ്, എന്‍സിപി. എന്നിവര്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവില്‍ തീരുമാനമായത്. ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് ചെറുകക്ഷികള്‍ക്കായി രണ്ടര വര്‍ഷം വീതം എന്ന നിലയില്‍ വീതം വെക്കും എന്നതില്‍ അന്തിമ ധാരണയായി.സിപിഎമ്മിന്റെ കൈവശമുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ആയിരിക്കും കേരള കോൺഗ്രസിന് നൽകുന്നത്. റോഷി അഗസ്റ്റിനാകും മന്ത്രിയാകുക.
മറ്റൊരു എംഎല്‍എ. എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചേക്കും. റവന്യു, കൃഷി, വനം, ഭക്ഷ്യ വകുപ്പുകള്‍ സിപിഐ. നിലനിര്‍ത്തിയേക്കും. ചെറുകക്ഷികള്‍ക്കായി കായികം, തുറമുഖം, ഗതാഗതം, ജലസേചനം എന്നീ വകുപ്പുകള്‍ നല്‍കും. സിപിഎമ്മിലും സിപിഐയിലും പുതുമുഖങ്ങള്‍ മന്ത്രിമാരാകും. സിപിഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാകും.
ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സിപിഐയില്‍ നിന്ന് ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി, പി. പ്രസാദ് തുടങ്ങിയവര്‍ മന്ത്രിമാരായേക്കും. മന്ത്രിസഭയിൽ കെകെ ഷൈലജയെ മാത്രം നിലനിർത്താനാണ് സിപിഎം ധാരണ.പിഎ മുഹമ്മദ് റിയാസ്,വി ശിവൻകുട്ടി, വീണാ ജോർജ്ജ്, എഎൻ ബാലഗോപാൽ, സജി ചെറിയാൻ, പി രാജീവ്, എംബി രാജേഷ്, കെ രാധാകൃഷ്ണൻ എന്നിവർ പരിഗണനയിലുണ്ട്.