കേരളം
ഇന്ന് വോട്ടർമാരുടെ ചൂണ്ട് വിരലിൽ പതിയുക ഒരുലക്ഷം കുപ്പി വോട്ട് മഷി
ഒരാൾ വോട്ട് ചെയ്തതിന്റെ തെളിവാണ് ഇടത് കയ്യിലെ ചൂണ്ട് വിരലിൽ പതിയുന്ന മഷി. കേരളത്തിലെ വോട്ടർമാരുടെ കയ്യിൽ പതിക്കാൻ ഒരു ലക്ഷം കുപ്പി വോട്ട് മഷിയാണ് എത്തിച്ചിരിക്കുന്നത്. വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി, അത്രയെളുപ്പം മായില്ല, മായ്ക്കാനാവില്ല എന്നാണ് സങ്കൽപം.
പോളിങ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും അത് താനേ മാഞ്ഞു പോവാൻ.ഒരാൾ ഒരു വോട്ടിലധികം ചെയ്യുന്നത് തടയുകയാണ് മഷിപുരട്ടലിന്റെ പ്രധാന ഉദ്ദേശ്യം. കള്ളവോട്ടുകൾ ചെയ്യപ്പെടുന്നത് ഒരു പരിധിവരെ തടയാൻ ഈ സംവിധാനത്തിനാകും എന്നാണ് വിശ്വാസം.
ബംഗളുരുവിലെ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ നിന്നാണ് കേരളത്തിലേക്ക് മായാ മഷി എത്തുന്നത്. ഈ സ്ഥാപനത്തിന് മാത്രമാണ് ഇന്ത്യയിൽ ഈ മഷി നിർമ്മിക്കാനുള്ള അനുവാദമുള്ളത്. പഴയ മൈസൂരു രാജാവ് കൃഷ്ണരാജ വാഡിയാരുടെ പേരിൽ 1937 -ൽ മൈസൂർ ലാക് ആൻഡ് പെയിന്റ്സ് എന്നപേരിലാണ് ഈ സ്ഥാപനം ആദ്യം തുടങ്ങുന്നത്.
സ്വാതന്ത്ര്യാനന്തരം ദേശസാൽക്കരിക്കപ്പെട്ട ഈ സ്ഥാപനത്തിന് 1989 -ലാണ് ഇന്നത്തെ പേര് കിട്ടുന്നത്. 1962 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന കീഴ്വഴക്കം തുടങ്ങുന്നത്. അതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടർമാരുടെ വിരലുകളിൽ പുരണ്ടിട്ടുണ്ട്. നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയിൽ വികസിപ്പിക്കപ്പെട്ട ഒരു ഫോർമുലയാണ് ഈ വിശേഷപ്പെട്ട വോട്ടിങ് മഷിക്ക് ഉള്ളത്.