Covid 19
രാജ്യത്ത് അൻപതോളം ഡെൽറ്റ പ്ലസ് കേസുകൾ; കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ സാന്നിധ്യം
രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകളുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്രയിലാണ് ഏറ്റവും കൂടുതൽ; 20 കേസുകൾ. തമിഴ്നാട്ടിൽ ഒൻപതും, മധ്യപ്രദേശിൽ ഏഴും, കേരളത്തിൽ മൂന്നും കേസുകളാണുള്ളത്. കോവിഡ്‌ഷീൽഡും കോവാക്‌സിനും ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കുമെന്ന് ഐസിഎംആർ ഡി. ജി. ഡോ: ബൽറാം ഭാർഗവ പറഞ്ഞു.
കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. ദില്ലി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ , കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ് ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
വൈറസിന്റെ ഡെൽറ്റാ വകഭേദം കൂടുതൽ മരണത്തിനു കാരണമാവുന്നതായി കണ്ടെത്തുന്ന കണക്കുകൾ ഇപ്പോൾ ലഭ്യമല്ല. ഇതേക്കുറിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ട്. വളരെ കുറച്ച് കേസുകളിൽ മാത്രമാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചത്. ആൽഫാ വകഭേദത്തെക്കാൾ ഡെൽറ്റക്ക് വ്യാപന ശേഷി കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്ന പ്രസക്തമായ ജനിതകമാറ്റത്തെയാണ് ഡെൽറ്റ പ്ലസ് എന്നു പറയുന്നത്. ഡെൽറ്റയാണ് ഇന്ത്യയിൽതന്നെയും കേരളത്തിലും ഇപ്പോൾ കൂടുതൽ. ഡെൽറ്റ പ്ലസ് എന്ന് ഇപ്പോൾ വിശേഷിപ്പിക്കുന്ന ജനിതകമാറ്റത്തിന് കെ417എൻ എന്നാണു ഗവേഷകർ നൽകിയ പേര്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ ചെറുക്കാനും ശേഷിയുള്ളതാണിത്. എന്നാൽ വാക്സീൻ എടുത്തവരെ വളരെ ചെറിയ തോതിൽ മാത്രമേ ബാധിക്കുന്നുള്ളൂ. വാക്സീൻ ശേഷിയെ അതിജീവിച്ചതിന് ഇതുവരെ തെളിവുമില്ല. കെ417എൻ എന്നത് ഡെൽറ്റയിൽ മാത്രമല്ല, മുൻപുണ്ടായ വകഭേദത്തിലും കണ്ടിട്ടുള്ളതാണ്. പല സ്ഥലത്തും സ്വതന്ത്രമായി വൈറസിൽ സംഭവിച്ചിട്ടുള്ള മാറ്റത്തിലൂടെ കെ417എൻ വകഭേദം രൂപപ്പെടുന്നുണ്ട്. ഡെൽറ്റയിൽ സംഭവിച്ചപ്പോൾ അതിനെ ഡെൽറ്റ പ്ലസ് എന്നു വിളിക്കുകയായിരുന്നു.
Also read; നാളെ ലോക്ക്ഡൗൺ അവലോകന യോഗം; ഇളവുകള്‍ക്ക് സാധ്യതയില്ല
കോംഗോയിലെ എബോള നദീതീരത്ത് തുടങ്ങിയ വൈറസ് ബാധയാണ് ഇന്ന് എബോള എന്നറിയപ്പെടുന്നത്. ഇത് ഒഴിവാക്കാൻ ഗ്രീക്ക് അക്ഷരമാലാക്രമത്തിൽ വൈറസ് വകഭേദങ്ങൾക്കു പേരിടാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഓരോ രാജ്യത്തും ഉരുത്തിരിയുന്ന വൈറസുകളെ നമ്പറിട്ട് വേർതിരിക്കുന്ന രീതിയനുസരിച്ച് ഡെൽറ്റ ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന വകഭേദമാണെങ്കിൽ ഗാമാ ബ്രസീൽ വകഭേദവും ബീറ്റാ ദക്ഷിണാഫ്രിക്കനുമാണ്. എസ്പിലോൺ, സീറ്റ, എറ്റ, തീറ്റ, അയോട്ട, കാപ്പ തുടങ്ങിയ പ്രാദേശിക വൈറസ് വകഭേദങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു.