കേരളം
ജാഗ്രത… സംസ്ഥാനത്ത് വ്യാജ ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് സൃഷ്‌ടിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം.
വ്യാജ ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് സൃഷ്‌ടിച്ച് സുഹൃത്തുക്കളോടു പണം ആവശ്യപ്പെട്ടു തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നതായി പരാതി. കാര്‍ട്ടൂണിസ്‌റ്റും ചിത്രകാരനുമായ ശ്രീകാന്ത് ളാക്കാട്ടൂരിന്റെ സ്വന്തം പേരിലുള്ള ഫെയ്‌സ്‌ബുക്കിന്റെ വ്യാജ അക്കൗണ്ട് അതേ പേരിലും ചിത്രത്തിലും നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സൈബര്‍ പോലീസില്‍ പരാതി നല്‍കി. ശ്രീകാന്ത് ളാക്കാട്ടൂര്‍ എന്ന അതേ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയ ശേഷം ഫേസ് ബുക്കിലെ എല്ലാ സുഹൃത്തുക്കള്‍ക്കും പണം ആവശ്യപ്പെട്ടുകൊണ്ട് മെസഞ്ചറില്‍ സന്ദേശം അയച്ചു.
അത്യാവശ്യമായി കുറച്ച് പണം ആവശ്യം ഉണ്ടെന്നും ഉടന്‍ തിരിച്ച് നല്‍കാമെന്നും ആയിരുന്നു സന്ദേശം.തുടര്‍ന്ന് വ്യാജമായി സന്ദേശം അയച്ചവര്‍ ഒരു പേടിഎം നമ്പരും നല്‍കി നൂറുകണക്കിന് വ്യക്‌തികള്‍ക്കാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചത്. ശ്രീകാന്ത് പഠിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ ശ്രീകാന്തിനെ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടപ്പോള്‍ ആണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതില്‍ ഇവര്‍ നല്‍കിയ പേടിഎം നമ്പര്‍ ഇന്ത്യയിലെ അല്ലെന്ന് പോലീസ് വ്യക്‌തമാക്കി. ഇപ്പോഴും പ്രസ്‌തുത വ്യാജ അക്കൗണ്ട് സജീവമാണ്.
അതേസമയം ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന്‍റെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സബ് കലക്ടര്‍ സൈബര്‍ സെല്ലിനും ഫെയ്സ്ബുക്ക് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംശയം തോന്നിയ സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വ്യാജന്‍റെ വിവരം സബ്കലക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. വിശദമായ പരിശോധനയില്‍ ആസൂത്രിതമായ തട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിഞ്ഞു.
തട്ടിപ്പില്‍ കുടുങ്ങാതിരിക്കുവാന്‍ ഉടന്‍ തന്നെ സബ്കലക്ടര്‍ തന്റെ പേരിലുള്ള തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്ന് ഔദ്യോഗിക ഫെയ്സ്ബുക്കില്‍ പോസ്റ്റ് നല്‍കുകയും ചെയ്തു. ഈ പേജില്‍ ആര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് നല്‍കരുതെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ തട്ടിപ്പുകള്‍ വേറെ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു ഫേസ് ബുക്കില്‍ ഇത്തരം തട്ടിപ്പ് ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു പോലീസ് അറിയിച്ചു.