Uncategorized
പതിനേഴ് വർഷം മുമ്പ് കാണാതായ രാഹുലിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പതിനേഴ് വർഷം മുമ്പ് ആലപ്പുഴ നഗരത്തിൽ നിന്ന് കാണാതായ രാഹുലിന്റെ പിതാവ് മരിച്ച നിലയില്‍. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍ എ ആര്‍ രാജു (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടിലുമായിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍ നിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
രാജു ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിനു പോയിരുന്നെന്നും വൈകീട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു. 2005 മേയ് 18-നാണ് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്. സംഭവത്തെത്തുടര്‍ന്ന് ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ രാജു പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് നീതി സ്റ്റോര്‍ ജീവനക്കാരിയാണ് ഭാര്യ മിനി. മകള്‍ ശിവാനി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
സംസ്ഥാനമാകെ വര്‍ഷങ്ങളോളം ചര്‍ച്ചചെയ്ത തിരോധാനമാണ് ആലപ്പുഴ ആശ്രമം വാര്‍ഡ് എ.ആര്‍. രാജുവിന്റെയും മിനിയുടെ മകന്‍ രാഹുലിന്റേത്. 2005 മേയ് 18-ന് ക്രിക്കറ്റ് കളിക്കിടെ യാണ് ഏഴു വയസ്സുകാരനായ രാഹുലിനെ കാണാതായത്. രാഹുലിന്റെ തിരോധാനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഫലംകണ്ടില്ല. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ.യുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല.
ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും ഫലമില്ലാതായതോടെ 2013-ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചു. ഇതു ചോദ്യംചെയ്തു ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യംചെയ്തില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു.
അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് 2015-ല്‍ സി.ബി.ഐ. കോടതിക്കു റിപ്പോര്‍ട്ടു നല്‍കി. ഇനിയൊന്നും ചെയ്യാനില്ലെന്ന സി.ബി.ഐ.യുടെ വാദം കോടതി അംഗീകരിച്ചു. എങ്കിലും ഒരുനാള്‍ രാഹുല്‍ മടങ്ങിവരുമെന്ന പ്രതീക്ഷ രാജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു. രാഹുലിന്റെ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം അദ്ദേഹത്തെ മാനസികമായും തകര്‍ത്തിരുന്നു.