കേരളം
ന്യൂനപക്ഷ സ്കോളർഷിപ്പ്: ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് സർക്കാർ
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പരിഗണിച്ച് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിൽ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് സര്‍ക്കാര്‍. പഠിച്ചശേഷം മാത്രം നടപടി സ്വീകരിക്കും. ഹൈക്കോടതി വിധി നിയമവകുപ്പ് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
സ്കോളർഷിപ് വിതരണത്തിൽ നിലവിലെ 80:20 അനുപാതം നിയമപരമായി നിലനിൽക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മുസ്ലീങ്ങൾ 80%, ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കായി 20% എന്നിങ്ങനെ തരംതിരിച്ച് അനുപാതം നിശ്ചയിച്ചത് ഉൾപ്പെടെ 3 സർക്കാർ ഉത്തരവുകളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കി.