കേരളം
കൊവിഡ് വാക്സിൻ; കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി മന്ത്രി കെ.കെ ശൈലജ
കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്ന വിധത്തെ വിമര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കേന്ദ്രത്തിന്റെ വാക്സിന്‍ നയം വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് വന്‍ നേട്ടം ഉണ്ടാക്കിക്കൊടുക്കുമെന്നും ലാഭമുണ്ടാക്കാനുള്ള അവസരമായി കേന്ദ്രം ഈ പ്രതിസന്ധിയെ കാണാന്‍ പാടില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
സ്വന്തം സംവിധാനങ്ങള്‍ പ്രകാരം വാക്സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി മരുന്ന് കമ്പനികളുമായി വിലപേശലുകള്‍ നടത്താന്‍ സാധിക്കുകയില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ആവശ്യമായ വാക്സിന്‍ നല്‍കണം. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനുമാണ് മുന്‍ഗണന നല്‍കേണ്ടത്. കേരളം ഒരു ശതമാനം പോലും വാക്സിന്‍ പാഴാക്കാത്ത സംസ്ഥാനമാണ്. വാക്സിന്‍ വിതരണം അപര്യാപ്തമാണ്. വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണം.
ആവശ്യമുള്ള വാക്സിന്‍ ലഭിക്കുകയാണെങ്കില്‍ ഒരു മാസം കൊണ്ടുതന്നെ കൊവിഡിന്റെ രണ്ടാം തരംഗത്തെ വരുതിയില്‍ കൊണ്ടുവരാന്‍ കേരളത്തിന് സാധിക്കും. അക്കാര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസമുണ്ട്. മറ്റ് രാജ്യങ്ങളുടെ ആരോഗ്യസംവിധാനത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍ ക്യൂബ, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, യു.കെ എന്നിവയെയാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്.