കേരളം
കോർപറേഷനിലെ കത്തു വിവാദം: വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി
തിരുവനന്തപുരം കോർപറേഷനിലെ കത്തുവിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. മേയർ ആര്യ രാജേന്ദ്രന്റെയും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെയും കത്തിലാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശ പ്രകാരം അന്വേഷണം തുടങ്ങിയത്. അഴിമതിയുണ്ടോ എന്ന പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്.
കോര്‍പറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രനും, എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ചോദിച്ച് ഡി.ആർ.അനിലും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്തുവന്നിരുന്നു.
മേയറുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ, 2 വർഷത്തിനിടെ കോർപറേഷനിൽ നടന്ന ആയിരത്തോളം താൽക്കാലിക നിയമനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ജി.എസ്.ശ്രീകുമാർ വിജിലൻസിൽ പരാതി നൽകിയിരുന്നു. പിൻവാതിൽ നിയമനങ്ങളിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്താനുള്ള ശ്രമമാണു കത്തിലൂടെ പുറത്തായതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.