കേരളം
മകര സംക്രമണ പൂജ പൂർത്തിയായി; മകരവിളക്ക് ദർശനത്തിനൊരുങ്ങി ശബരിമല
ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷ മോഹനരാണ് നേതൃത്വം നൽകിയത്. ശബരിമലയിൽ തിരുവാഭരണം ചാർത്തി ദീപാരാധന വൈകിട്ട് ആറരയ്ക്ക് നടക്കും. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
വൈകിട്ട് അഞ്ച് മണിയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിലെത്തും. ദേവസ്വം ബോർഡ് അംഗങ്ങളും ഭക്തരും ചേർന്ന് അവിടെ വച്ച് ആചാരപരമായി വരവേൽപ്പ് നൽകും. 6.20 ന് സന്നിധാനത്തെത്തുന്ന തിരുവാഭരണ പേടകങ്ങൾ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ കൊടിമരച്ചുവട്ടിൽ സ്വീകരിക്കും.
ശേഷം തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പല മേട്ടിൽ മകരജ്യോതി ദർശനമുണ്ടാകും. നിയന്ത്രണങ്ങൾ പാലിച്ച് 75000 തീർത്ഥാടകരെയാണ് സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്.