ദേശീയം
മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷം; 10 ജില്ലകളില്‍ ലോക്ഡൗണ്‍
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പര്‍ഭാനി ജില്ലില്‍ വെള്ളിയാഴ്ച മുതല്‍ രാത്രികാല ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രാത്രി 12 മുതല്‍ രാവിലെ ആറ് വരെയാണ് ലോക്ഡൗണ്‍. മാര്‍ച്ച് 12 മുതല്‍ 22 വരെ പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
പര്‍ഭാനി ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ രാത്രി 12മുതല്‍ പുലര്‍ച്ചെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അകോലയില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 15000 കവിഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്ത് മിനി ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചു. പുണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
അതേസമയം മഹാരാഷ്ട്രയിലെ സാഹചര്യം വിലയിരുത്തി കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന മഹാരാഷ്ട്രയിലെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു . മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കില്‍ വൈറസിനെ നിസ്സാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി.മഹാരാഷ്ട്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ഗുരുതരമായ വിഷയമാണിത്. വൈറസിനെ നിസ്സാരമായി കാണരുതെന്നും കോവിഡ് മുക്തമായി തുടരണമെങ്കില്‍ വൈറസിനെ നേരിടാന്‍ ഉതകുന്ന പെരുമാറ്റം നമ്മള്‍ പിന്തുടരേണ്ടതുണ്ട് എന്നുമുള്ള രണ്ട് പാഠങ്ങളാണ് മഹാരാഷ്ട്രയിലെ സ്ഥിതി നല്‍കുന്നതെന്നും വി.കെ പോള്‍ വ്യക്തമാക്കി.
ജനിതക മാറ്റം വന്ന വൈറസുമായി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനത്തിന് ബന്ധമില്ല. വലിയ തോതില്‍ ആളുകള്‍ കൂട്ടംകൂടിയതും കോവിഡ് മര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതുമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ഐസിഎംആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പുതിയ കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ നാഗ്പുരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചത്.