കേരളം
18 കോടി ലഭിച്ചു; ഇനി കുഞ്ഞു മുഹമ്മദിന് നിർണ്ണായകം 20 ദിവസം
ഒരു നാടിൻറെ മുഴുവൻ ഒത്തൊരുമയുടെ മാതൃകയാണ് ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി ചുരുങ്ങിയ ദിവസങ്ങളിൽ ശേഖരിച്ച 18 കോടി. ഇനി കുഞ്ഞു മുഹമ്മദിന് നിർണായകം 20 ദിവസങ്ങളാണ്. പണം സ്വരൂപിച്ചുകഴിഞ്ഞാൽതന്നെ അമേരിക്കയിലെ മരുന്നു കമ്പനിയുമായി ആശുപത്രി വഴി ഇ–മെയിലിലൂടെ ബന്ധപ്പെടാനാകും. പരിശോധനാ നടപടികൾ ആരംഭിച്ചാൽ 15–20 ദിവസത്തിൽ പൂർത്തിയാകും. പരിശോധനാ ഫലങ്ങൾ അനുകൂലമാണെങ്കിൽ കമ്പനി മരുന്ന് അയച്ചുതരും. കുട്ടിയുടെ പേരിൽ ആശുപത്രിയിലേക്കാണ് മരുന്ന് എത്തുന്നത്. കുട്ടിയുടെ മാതാപിതാക്കളും കമ്പനിയുമായാണ് പണമിടപാടുകൾ. മരുന്നുകൊണ്ടു കുഞ്ഞിന് പാർശ്വഫലങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ആശുപത്രി ചെയ്യും. മുഹമ്മദിന്റെ ഇത്തരം പരിശോധനകൾ ഉടൻ ആരംഭിക്കും.
കുഞ്ഞു മുഹമ്മദിന് ഒരു മാസം കഴിയുമ്പോൾ സ്വന്തമായി എണീറ്റു നിൽക്കാനായേക്കും. ജീൻ തെറപ്പിക്ക് ആവശ്യമായ സോൾജെൻസ്മ (zolgensma) മരുന്ന് അമേരിക്കയിലെ മരുന്നു കമ്പനിയിൽനിന്ന് കേരളത്തിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഇനി പൂർത്തിയാക്കണം. ഇതിനായി ഒട്ടേറെ വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. ജീൻ തെറപ്പി ചികിത്സയാണ് സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന ജനിതക രോഗത്തിനു നടത്തുന്നത്. മനുഷ്യരുടെ ഡിഎൻഎയുടെ അകത്തുകടന്നുചെന്ന് ജീനുകളിൽ പ്രവർത്തിച്ച് മാറ്റമുണ്ടാക്കാൻ കഴിയുന്ന മരുന്നാണ് ഇതിനായി ആവശ്യം വരുന്നത്. ഇത്രയും സങ്കീർണമായ പ്രവർത്തനങ്ങൾ ശരീരത്തിൽ നടത്താൻ കഴിയുന്നതുകൊണ്ടാണ് ഇവ ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളാകുന്നത്. മരുന്നിന്റെ സങ്കീർണ സ്വഭാവം കൊണ്ടുതന്നെ കുത്തിവയ്ക്കുന്നതിനു മുന്നോടിയായി ഒട്ടേറെ പരിശോധനകൾ നടത്തണം.
ഡിഎൻഎയ്ക്കുള്ളിൽ എത്തി ജീനിൽ മാറ്റം വരുത്തേണ്ട തരത്തിൽ പ്രവർത്തിക്കുന്ന മരുന്ന്, കുഞ്ഞിന്റെ ശരീരത്തിൽ എന്തൊക്കെ പാർശ്വഫലങ്ങളുണ്ടാക്കുമെന്നറിയാനാണ് പരിശോധനകളെന്ന് മിംസ് ആശുപത്രിയിൽ മുഹമ്മദിനെ ചികിത്സിക്കുന്ന ഡോക്ടർ സ്മിലു മോഹൻലാൽ പറയുന്നു. ആന്റിബോഡി പരിശോധനയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായുള്ള അഡിനോവൈറസ് ആന്റിബോഡി പരിശോധന നിലവിൽ രാജ്യത്തു ചെയ്യുന്നില്ല. സാംപിൾ വിദേശത്തേക്ക് അയച്ച്, ഫലം തിരിച്ചു വരണം. ഇതോടൊപ്പം മറ്റു പ്രധാന ടെസ്റ്റുകളും നടത്തി നെഗറ്റീവ് ഫലം നേടണം. കൂടാതെ കരൾ, വൃക്കകൾ തുടങ്ങിയ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം പരിശോധിക്കണം. കുത്തിവയ്പ് നടത്താൻ ഈ പരിശോധനകളുടെയെല്ലാം ഫലം അനുകൂലമാകണം.
സോൾജെൻസ്മ മരുന്നു ലഭിച്ചാൽ കുഞ്ഞിനു വലിയ മാറ്റമുണ്ടാകുമെന്ന് ഡോ. സ്മിലു പറയുന്നു. ഇപ്പോൾ മുഹമ്മദിനുള്ള ചലന സംബന്ധമായ കഴിവുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും. എസ്എംഎ പ്രധാനമായും അഞ്ചു തരത്തിലുണ്ട്. ടൈപ്പ്2–ടൈപ്പ്–3 എംഎസ്എയാണ് മുഹമ്മദിന്റേത്. പിടിച്ചു നിൽക്കാൻ മുഹമ്മദിന് ഇപ്പോൾ കഴിയുന്നുണ്ട്. ഇരിക്കാനും പിടിച്ചാൽ അൽപമെങ്കിലും നടക്കാനുമൊക്കെ മുഹമ്മദിന് കഴിയും. നിലവിലുള്ള ഇത്തരം കഴിവുകൾ തീർച്ചയായും നിലനിർത്താനാവുമെന്നും മികച്ച ഫലമുണ്ടാകുമെന്നും ഡോക്ടർ പറയുന്നു.
ജീൻ തെറപ്പിക്ക് 100 ശതമാനം ഫലപ്രാപ്തി വൈദ്യശാസ്ത്രം പറയുന്നില്ലെങ്കിലും മുഹമ്മദിന്റെ കാര്യത്തിൽ മികച്ച പ്രതീക്ഷ ഡോക്ടർമാർക്കുണ്ട്.സോൾജെൻസ്മ മരുന്നിന്റെ ഏറ്റവും വലിയ പ്രത്യേകത ഒറ്റത്തവണ ഉപയോഗിച്ചാൽ മതിയെന്നതാണ്. മറ്റു മരുന്നുകളും എസ്എംഎയ്ക്ക് വിപണിയിലുണ്ട്. ഇവ ജീവിതകാലം മുഴുവൻ കഴിക്കേണ്ടതാണ്. പത്തു വർഷത്തിനു ശേഷം ഈ മരുന്ന് ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഇനിയും പഠനങ്ങൾ നടക്കേണ്ടതുണ്ട്. താരതമ്യേന പുതിയ മരുന്നാണിത്. ഇനിയും ഒട്ടേറെ പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടക്കേണ്ടതുണ്ട്.