കേരളം
സംസ്ഥാനത്ത് കനത്ത മഴ തുടരും; മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിരോധനം
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലൊ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ജൂലൈ 12: ഇടുക്കി, കണ്ണൂർ, കാസര്‍കോഡ്.
പ്രസ്തുത ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.
യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ജൂലൈ 11: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്
ജൂലൈ 12: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
ജൂലൈ 13: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോഡ്.
ജൂലൈ 14: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ്.
ജൂലൈ 15: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോഡ്.
ജൂലൈ 10 മുതൽ 14 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് മുൻകരുതലെടുക്കാൻ കളക്ടർമാർക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളക്കെട്ട് മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കണം. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപാർപ്പിക്കണം. മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനവും ഏർപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാലസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. മഴക്കെടുതി ദുരന്തങ്ങളില്‍ ജാഗ്രതക്കുറവു കൊണ്ട് അകപെടാതിരിക്കാം. പുഴകളിലും തോടുകളിലും മറ്റും കുളിക്കുന്നത് സുരക്ഷിതമല്ല.
കിഴക്കന്‍ പ്രദേശങ്ങളില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ ഉണ്ടാകും. മഴയില്ലെന്ന് കരുതി പുഴയിലും അരുവിയിലും ഇറങ്ങരുത്. തീരദേശത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. പുഴകളിൽ അപ്രതീക്ഷിത ഒഴുക്കുണ്ടാവുമെന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഒഴുക്കിൽപെടാനുള്ള സാധ്യതയുണ്ട്. മലയോരങ്ങളിലെ വീതിയും ആഴവും കുറഞ്ഞ ചെറിയ പുഴകളും, തോടുകളും താൽക്കാലികമായി നിറഞ്ഞ് കവിയും. ഹിൽസ്റ്റേഷനുകളിലേക്ക് രണ്ടു മൂന്ന് ദിവസം വിനോദയായാത്രകൾ ഒഴിവാക്കണം. ഈ മേഖലയിലെ രാത്രി സഞ്ചാരം നിര്‍ബന്ധമായും ഒഴിവാക്കണം.