കേരളം
ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യത…; കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതിജാഗ്രത. കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്.
വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച ആറുജില്ലകളിലും ഞായറാഴ്ച രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. കാറ്റിന്റെ ഗതിയെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായ പ്രവചനം നടത്തിയിട്ടില്ല.
കേരള തീരത്ത് 80 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ശനിയാഴ്ചവരെ ഇത് തുടരും. ഞായറാഴ്ച കാറ്റിന് ശക്തികൂടും.കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വകുപ്പുകളോട് സജ്ജമാകാന്‍ മുഖ്യമന്ത്രി നിര്‍ദേശംനല്‍കി.കേരളതീരത്ത് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലില്‍ പോകരുത്.കാറ്റിലും മഴയിലും വൈദ്യുതി ബന്ധം തടസ്സം ഒഴിവാക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്താന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.
പകരം സംവിധാനമായി എല്ലാ ആശുപത്രിയിലും ജനറേറ്റര്‍ സ്ഥാപിക്കും. ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകളിലും മുടങ്ങാതെ വൈദ്യുതി എത്തിയില്ലെങ്കില്‍ കോവിഡ് രോഗികളുടെ ചികിത്സ പ്രതിസന്ധിയിലാവുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുത തകരാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കര്‍മസേനകള്‍ക്ക് വൈദ്യുതി ബോര്‍ഡ് രൂപം നല്‍കി.