ഇലക്ഷൻ 2024
കേരള രാഷ്ട്രീയം ലോക ശ്രദ്ധയിൽ; നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവിൽ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9 മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും ആരംഭിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരത്തെ ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.
രാഹുൽ ഗാന്ധിയും കേരളത്തിൽ എത്തി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തി. രാവിലെ പത്തുമണിയോടെ നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകീട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുൽ പങ്കെടുക്കും.
ഇന്നുമുതൽ 22 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ പ്രചാരണ പരിപാടികളാണ് രാഹുൽ ഗാന്ധിക്ക്. വൈകിട്ട് കോഴിക്കോട്ടേ യുഡിഎഫ് മഹാറാലിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. മലബാർ മേഖലയിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ വേദിയിലുണ്ടാകും.ഇന്നും നാളെയും സ്വന്തം മണ്ഡലമായ വയനാട്ടിലും വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രിയെ കൂടാതെ ഇടതുമുന്നണിയുടെ താര പ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് തൃശ്ശൂർ ജില്ലയിലുണ്ട്. ഇരിങ്ങാലക്കുട, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് വോട്ട് അഭ്യർത്ഥിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പേരൂർക്കടയിലും സിപിഐഎം പോളിംഗ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാപ്പനംകോടും പ്രസംഗിക്കും. വരും ദിവസങ്ങളിലും കൂടുതൽ ദേശീയ നേതാക്കൾ പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലെത്തും.
കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ എത്തുന്ന നരേന്ദ്ര മോദി, വൈകീട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതൽ ജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമായ തിരുന്നേൽവേലിയിൽ, പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് സ്ഥാനാർഥി. കഴിഞ്ഞയാഴ്ച നൈനാറുടെ ജീവനക്കാർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലൈയിങ് സ്‌ക്വാഡ് 4 കോടി രൂപ പിടിച്ചത് വിവാദമായിരുന്നു. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. മോദിക്ക് നാളെയും തമിഴ്നാട്ടിൽ പരിപാടികൾ ഉണ്ട്. ഈ മാസം 19നാണ് തമിഴ്നാട്ടിൽ വോട്ടിംഗ്.