കേരളം
ചാരിറ്റിക്കാര്‍ സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നതെന്തിനെന്ന് ഹൈക്കോടതി; ക്രൗഡ് ഫണ്ടിംഗ് നിരീക്ഷിക്കപ്പെടണം
ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം ഉണ്ടാകണമെന്ന് ഹെെക്കോടതി. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് പരിശോധന വേണം. സംസ്ഥാന പൊലീസ് ഇതിൽ ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. പിരിച്ച പണം അധികമായതിനെ കുറിച്ച് അടിപിടി പോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണം എന്ന് കോടതി വ്യക്തമാക്കി.
അപൂര്‍വരോഗം ബാധിച്ച മലപ്പുറത്തെ കുട്ടിയ്ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ക്രൗഡ് ഫണ്ടിംഗ് നിരീക്ഷിക്കപ്പെടണം. ആര്‍ക്കും പണം പിരിക്കാവുന്ന അവസ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സത്യസന്ധമായ സോഴ്സിൽ നിന്ന് അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാനും പാടില്ല. സർക്കാരിന് ഇക്കാര്യത്തിൽ സമഗ്രമായ നയം വേണം. കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. പക്ഷേ ഇത് പരിശോധിക്കാനായി സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ചില ചാരിറ്റി യൂട്യൂബര്‍മാര്‍ ക്രൗഡിംഗ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.