കേരളം
ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണം.
തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ അത് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ ഇക്കാര്യം ഉറപ്പക്കാണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം ശബരിമലയില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഭക്തജന തിരക്ക് ഇന്നും തുടരുകയാണ്. വെര്‍ച്വല്‍ ക്യൂ വഴി 94369 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ പമ്പ മുതല്‍ സന്നിധാനം വരെ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് തീര്‍ഥാടകരുടെ വാഹനങ്ങളാല്‍ നിറഞ്ഞത് ഗതാഗത തടസത്തിനും ഇടയാക്കി.
ഇന്നലെ ഒരുലക്ഷത്തിലധികം തീര്‍ഥാടകരാണ് സന്നിധാനത്ത് എത്തിയത്. തിരക്കേറിയതോടെ പമ്പയിലും ശരംകുത്തിയിലും പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് 94369 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് എത്തുന്നത്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുന്നത്. വരും ദിവസങ്ങളിലും സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ തിരക്ക് തുടരും.