കേരളം
കേരളാ കോണ്‍ഗ്രസ്; റോഷി അഗസ്റ്റിൻ മന്ത്രിയാകും, ചീഫ് വിപ്പ് എന്‍ ജയരാജ്
പിണറായി മന്ത്രിസഭയിൽ കേരളാ കോൺഗ്രസിന് ലഭിച്ച രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍ ജയരാജിനെയും പാർട്ടി തീരുമാനിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു.
രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി കേരളാ കോൺഗ്രസ് ആദ്യാവസാനം നിലപാടെടുത്തെങ്കിലും സിപിഎം വഴങ്ങിയില്ല. അങ്ങനെയാണ് രണ്ട് ക്യാബിനറ്റ് റാങ്ക് എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇടുക്കി എംഎല്‍എ ആയ റോഷി അഗസ്റ്റിന്‍ അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ഡോ എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.
പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽചേർന്ന കേരള കോൺഗ്രസ് നിയമസഭാ കക്ഷിയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഎമ്മുമായുള്ള ഉഭയ കക്ഷി ചർച്ചകൾ പൂർത്തിയായതിനെത്തുടർന്ന് അടിയന്തരയോഗം ചേർന്ന് കക്ഷിനേതാവിനെയും മറ്റുഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു. മന്ത്രിസഭയിലെ പ്രാതിനിധ്യത്തെപ്പറ്റിയുള്ള അന്തിമതീരുമാനം എൽഡിഎഫ് യോഗത്തിലുണ്ടാവും. തോമസ് ചാഴികാടൻ എം പി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചെയർമാൻ ജോസ് കെ മാണി പാലായിൽ തോറ്റെങ്കിലും പാർട്ടിക്ക് അഞ്ചു പേരെ വിജയിപ്പിക്കാനായി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി ഇടതുമുന്നണിക്ക് 14 സീറ്റു കിട്ടിയതും ന്യൂനപക്ഷ വോട്ട് വിഹിതം നാല് ശതമാനം കൂടിയതും തങ്ങളുടെ ശക്തികൊണ്ടാണെന്ന വിലയിരുത്തലിലാണ് ജോസ് വിഭാഗം. എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയുമാണ്.
മധ്യ കേരളത്തിൽ ഇടതു മുന്നണിക്ക് മികച്ച വിജയം സമ്മാനിച്ചതിന് രണ്ട് മന്ത്രി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോൺഗ്രസ് ജോസ് വിഭാഗം. കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചർച്ചയിലും ജോസ് കെ മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
അതേ സമയം രണ്ടാം പിണറായി മന്ത്രി സഭയിലെ 21 മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം.സി പി എം ,സി പി ഐ ,എൻ സി പി എന്നി പാർട്ടികളുടെ മന്ത്രിമാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. സി പി എം പട്ടികയിൽ കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍ ആകും എന്നുറപ്പാണ്.
ബേപ്പൂര്‍ എംഎല്‍എ പിഎം മുഹമ്മദ് റിയാസ് ,എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, കെ എന്‍ ബാലഗോപാല്‍ ,പി രാജീവ് ,എം ബി രാജേഷ്, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ സജി ചെറിയാന്‍ എന്നിവരുടെ പേരുകൾ ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.