കേരളം
വളർത്തു പന്നികളിൽ പന്നിപ്പനി സ്ഥിരീകരിച്ചു; പന്നികളുടെ കശാപ്പും വില്പനയും നിരോധിച്ചു
സംസ്ഥാനത്ത് കാസർഗോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലിൽ വളർത്തു പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. പ്രദേശത്ത് പത്ത് കിലോമീറ്റർ ചുറ്റളവിൽ പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ മൂന്ന് മാസത്തേക്ക് നിരോധിച്ചു.
രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കിയ ശേഷം അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ പകർച്ചവ്യാധി പന്നിവളർത്തൽ മേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. രോഗബാധയേറ്റ പന്നികളിൽ മരണ സാധ്യത നൂറ് ശതമാനമാണന്ന് മാത്രമല്ല മറ്റ് പന്നികളിലേക്ക് അതിവേഗത്തിൽ പടരുകയും ചെയ്യും.
പിഗ് എബോള (Pig Ebola) എന്ന് അറിയപ്പെടുന്ന സാംക്രമിക പന്നിരോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. അസ്ഫാർവൈറിഡെ ( Asfarviridae) എന്ന ഡി.എൻ.എ. വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് (African swine fever virus) രോഗത്തിന് കാരണം. വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽ പെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്.
രോഗകാരിയായ വൈറസിന്റെ സംഭരണികൾ ആയാണ് ആഫ്രിക്കൻ കാട്ടുപന്നികൾ അറിയപ്പെടുന്നത്. വൈറസിന്റെ നിലനില്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയിൽ വൈറസ് രോഗമുണ്ടാക്കാറില്ല. രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ആഫ്രിക്കൻ പന്നിപ്പനി പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗാണു മലിനമായ തീറ്റയിലൂടെയും പാദരക്ഷ, വസ്ത്രങ്ങൾ, ഫാം ഉപകരണങ്ങളിലൂടെയും രോഗം വ്യാപനം നടക്കും. പന്നികളുടെ രക്തം ആഹാരമാകുന്ന ബാഹ്യപരാദങ്ങളായ ഓർണിത്തോഡോറസ് ഇനത്തിൽപ്പെട്ട പട്ടുണ്ണികൾക്കും രോഗം പടർത്താൻ ശേഷിയുണ്ട്. വൈറസ് വാഹകരായ കാട്ടുപന്നികളിൽ നിന്ന് പട്ടുണ്ണികളിലേക്കും പട്ടുണ്ണികളിൽ നിന്ന് മറ്റ് കാട്ടുപന്നികളിലേക്കും വ്യാപനം നടന്നാണ് ആഫ്രിക്കൻ വനമേഖലയിൽ വൈറസ് സജീവമായി നിലനിൽക്കുന്നതെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.