കേരളം
കരുവന്നൂർ ബാങ്ക് കൺസോർഷ്യം അടുത്ത മാസം മുതൽ; മൂന്നു വർഷത്തിനകം പ്രതിസന്ധി പരിഹാരം
കരുവന്നൂർ ബാങ്ക് കൺസോർഷ്യം അടുത്ത മാസം തുടങ്ങുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ. മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് പ്രതിസന്ധി മൂന്ന് കൊല്ലത്തിനകം പരിഹരിക്കും. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും എം.കെ കണ്ണൻ പറഞ്ഞു. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിന് രക്ഷാ പാക്കേജ് ആയാണ് കൺസോർഷ്യം തുടങ്ങുന്നത്.
വായ്പാ തട്ടിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിന് കേരള ബാങ്കിന്റെ 100 കോടിയുടെ രക്ഷാ പാക്കേജ് ആണ് തയാറായത്. തൃശൂർ ജില്ലയിലെ 160 സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ചു. അതേസമയം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബിജു കരീം, ജീൽസ്, ബിജോയ് എന്നിവരെ പ്രതികളാക്കിയാണ് എഫ്.ഐആർ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സി.കെ ജിൽസ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റും ബിജോയ് കമ്മീഷൻ ഏജന്റുമായിരുന്നു.
നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിലാണ് പുതിയ കേസ്. ബാങ്കിൽ അംഗത്വമെടുക്കുന്നതിന് നൽകിയ രേഖകളുപയോഗിച്ച് ആദ്യം 25 ലക്ഷത്തിൻ്റെയും പിന്നീട് 50 ലക്ഷം രൂപയുടെയും വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് നിലവിലുള്ളത്. അതേസമയം വായ്പ തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിനായുളള കണ്‍സോര്‍ഷ്യം രൂപീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം സഹകരണബാങ്കുകളും കണ്സോർഷ്യവുമായി സഹകരിക്കും. 138 സഹകരണ ബാങ്കുകള്‍ ഇതിനായി സമ്മതപത്രം നല്‍കിയതായി കേരള ബാങ്ക് അധികൃതര്‍ അറിയിച്ചു. നിക്ഷേപകര്‍ക്ക് ഏറെ ഗുണകരമാണ് കണ്‍സോര്ഷ്യമെന്നാണ് സഹകരണമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
മാസങ്ങളായി പണത്തിനായി വരി നിൽക്കുന്ന കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ആശ്വസിക്കാം. ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള രക്ഷാ പാക്കേജ് ഉടൻ നടപ്പിലാക്കും. തൃശൂർ ജില്ലയിലെ ഓരോ സഹകരണ ബാങ്കുകളിലെയും നിക്ഷേപതുകയുടെ ഒരു ശതമാനം വീതമാണ് സമാഹരിക്കുക. ഇങ്ങനെ കിട്ടുന്ന 100 കോടിയിൽ 25 ശതമാനം നിക്ഷേപർക്ക് നൽകും. ബാക്കി തുക ബാങ്കിൻ്റെ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.
സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക 3 വർഷത്തിനുള്ളിൽ തിരികെ നൽകും. 7 അംഗ സമിതി മേൽനോട്ടം വഹിക്കും. ഏഴര ശതമാനം പലിശയാണ് ബാങ്കുകൾക്ക് നൽകുക. കേരള ബാങ്കിൽ നിക്ഷേപിച്ചാൽ പ്രതിമാസം ആറേകാൽ ശതമാനമാണ് ബാങ്കുകൾക്ക് പലിശ ലഭിക്കുക. അതിനാൽ കൺസോർഷ്യത്തിന് ഭാഗമാകുന്നത് പ്രാഥമിക സഹകരണ ബാങ്കുകൾക്കും ഊർജം പകരും.