കേരളം
മാസപ്പടി വിവാദം; വീണാ വിജയന് ഇന്ന് നിർണായക ദിനം
മാസപ്പടി വിവാദത്തിൽ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി ‘എക്സാലോജിക്’ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക. രജിസ്റ്റാർ ഓഫ് കമ്പനീസിൻ്റെ അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തത് നിയമപരമല്ലെന്നാണ് കമ്പനിയുടെ വാദം.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ ഭാര്യയുമായ വീണാ തൈക്കണ്ടി ഡയറക്ടറായ എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച നിര്‍ണായക ദിനമാണ് ഫെബ്രുവരി 12. കേസുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ഹര്‍ജികള്‍ ഈ ദിവസം കേരള, കര്‍ണാടക ഹൈക്കോടതികളില്‍ ഏതാണ്ട് ഒരേസമയം പരിഗണിക്കും.
1. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ എക്സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.ജസ്റ്റിസ് നാഗ പ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ ദിവസമാണ് എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെ കേസ് റദ്ദാക്കണമെന്ന ആവശ്യവും കമ്പനി ഉന്നയിച്ചിട്ടുണ്ട്.
2. സി.എം.ആര്‍.എലും എക്സാലോജികുമായുള്ള ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി പരിഗണിക്കും.
3. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി നല്‍കിയ അപ്പീല്‍ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയുടെ പരിഗണനയില്‍ വരും. സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടറായ എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഐഡിസിയോട് എസ്എഫ്ഐഒ രേഖകൾ ആവശ്യപ്പെട്ടത്. കെഎസ്ഐഡിസിക്ക് സിഎംആർഎല്ലില്‍ 13.4% ഓഹരി പങ്കാളിത്തമാണ് ഉള്ളത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!