കേരളം
കെ. സുരേന്ദ്രന്‍റെ ബിരുദം വ്യാജമെന്ന് വിവരാവകാശരേഖകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്‌മൂലത്തിലെ വിവരങ്ങള്‍ വ്യാജമെന്ന് ആക്ഷേപം. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍, സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.
1987-90 ബാച്ചില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് ബി.എസ്.സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, ഗുരുവായൂരപ്പന്‍ കോളജിലെ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന സുരേന്ദ്രന്‍ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍നിന്നുള്ള വിവരാവകാശരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
കാലിക്കറ്റ് സര്‍വകലാശാല നല്‍കിയ വിവരങ്ങള്‍ പ്രകാരം 94212 എന്ന രജിസ്‌ട്രേഷന്‍ നമ്പാറായിരുന്നു സുരേന്ദ്രന്‍റേത്. സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്നാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ നല്‍കിയ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോഴും വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. കോന്നിയിലും മഞ്ചേശ്വരത്തും. ഈ രണ്ട് മണ്ഡലങ്ങളിലും നല്‍കിയ പത്രികയ്‌ക്കൊപ്പം സമര്‍പിച്ച സത്യവാങ്മൂലങ്ങളിലും ഇതേ വിവരങ്ങള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ വിവരങ്ങള്‍ നല്‍കുക എന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സുരേന്ദ്രന്റെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിക്കപ്പെട്ടവയും ആണ്. ഇതില്‍ എന്ത് നടപടിയാണ് നിയമപരമായി സ്വീകരിക്കാനാവുക എന്ന ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.