കേരളം
ആന്‍റി കറപ്ഷൻ ഇൻഡക്സിന്‍റെ പുതിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ജേക്കബ് തോമസ്
ആന്‍റി കറപ്ഷൻ ഇൻഡക്സിന്‍റെ പുതിയ പതിപ്പ് ഈ വർഷം അവതരിപ്പിക്കുമെന്ന് മുൻ ഡി.ജി.പിയും ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ഡോ. ജേക്കബ് തോമസ്. സർവ്വീസിലിരിക്കെ തയ്യാറാക്കിയ ആന്‍റി കറപ്ഷൻ ഇൻഡക്സിന്‍റെ പുതിയ പതിപ്പാണ് ജേക്കബ് തോമസ് പുറത്ത് വിടാൻ ഒരുങ്ങുന്നത്.
ഈ വർഷം അവസാനത്തോടെ തയ്യാറാക്കുന്ന പുതിയ കേരള ആന്‍റി കറപ്ഷൻ ഇൻഡക്സിൽ കൂടുതൽ കൃത്യതയും സമഗ്രമായ വിലയിരുത്തലുകളും യഥാർത്ഥ്യമാക്കുന്നതിന് 100 ഓളം വിദഗ്ധരുടെ നേതൃത്വത്തിൽ പ്രാരംഭ നടപടികൾ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. പഴയതിനെ അപേക്ഷിച്ച് കൂടുതൽ രംഗങ്ങളിലേക്ക് വ്യാപിച്ച അഴിമതിയുടെ തോത് വിശകലന വിധേയമാക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതിയുടെ തോത് ശാസ്ത്രീയമായി പരിശോധിക്കുന്ന, കേരള ആന്‍റി കറപ്ഷൻ ഇൻഡക്സിൽ 2017ൽ ഒന്നാം സ്ഥാനത്തെത്തിയത് തദ്ദേശ സ്വയം ഭരണ വകുപ്പായിരുന്നു. തൊട്ടുപിന്നിൽ റവന്യൂ വകുപ്പെത്തി. അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ, പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.