കേരളം
പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ യുവാവിന്റെ ഭീഷണി മൂലമാണെന്ന് പറയാറായിട്ടില്ല; ചിറയിൻകീഴ് സി.ഐ
തിരുവനന്തപുരം ചിറയിൻകീഴ് പത്താംക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് യുവാവിന്റെ ഭീഷണി കാരണമാണെന്ന് പറയാറായിട്ടില്ലെന്ന് ചിറയിൻകീഴ് സി.ഐ. പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. ആരോപണവിധേയനായ യുവാവിനെതിരെ പരാതി ലഭിച്ചിട്ടില്ല. എന്നാൽ ഈ ആരോപണത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും ചിറയിൻകീഴ് സി.ഐ വ്യക്തമാക്കി.
പത്താംക്ലാസ് വിദ്യാർത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണങ്ങളുമായി രാഖിശ്രീയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ചിറയിൻകീഴ് സ്വദേശി 28കാരനായ അർജുന്റെ നിരന്തര ശല്യം കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പിതാവ് പറഞ്ഞു. മാസങ്ങൾക്ക് മുൻപാണ് രാഖിശ്രീ യുവാവിനെ സ്‌കൂളിലെ പരിപാടിക്കിടെ കാണുന്നത്. പിന്നീട് യുവാവ് മകളെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.