കേരളം
കേരളത്തിലെ നരബലി; മൂന്ന് ജില്ലാ പോലീസ് മേധാവിമാര്‍ സംയുക്തമായി അന്വേഷിക്കും
തിരുവല്ലയിലെ ദമ്പതികൾക്കായി നടത്തിയ നരബലി മൂന്നു ജില്ലാ പൊലീസ് മേധാവിമാർ സംയുക്തമായി അന്വേഷിക്കും. തിരുവല്ല സ്വദേശിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. സ്ത്രീകളെ നരബലി നൽകിയത് ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബലി നൽകുകയായിരുന്നു. ആറന്മുളയിൽ വെച്ചാണ് കൊലപാതകം നടത്തിയത്. കൊച്ചി സ്വദേശി പത്മവും(52) കാലടി സ്വദേശിനിയായ റോസിലിയുമാണ് കൊല്ലപ്പെട്ടതെന്നാണു വിവരം.
ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫെയ്സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും പണം കൈക്കലാക്കി. തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബർ 26നു കടത്തിക്കൊണ്ടുപോയത്.
കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളിൽ എത്തിച്ചത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
രണ്ടു മൃതദേഹങ്ങളും കുഴിച്ചിട്ടിരിക്കുന്നത് ഇലന്തൂരിലാണെന്ന് പ്രതികൾ മൊഴി നല്‍കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.