ക്രൈം
വീണ്ടും ഹണി ട്രാപ്പ്; പണം തട്ടാൻ ശ്രമത്തിനൊടുവിൽ അറസ്റ്റ്
യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച യുവതിയും സുഹൃത്തും പിടിയിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് റോഡ് സ്വദേശി മനീഷ (26), സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡ് സ്വദേശി സുനി (34) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനോട് ഹോട്ടലിൽ മുറിയെടുക്കാൻ ആവശ്യപ്പെട്ട് ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ടൈൽ ജോലി ചെയ്യുന്ന യുവാവ് ഫ്ലാറ്റിലെ ജോലിക്കിടെയാണ് അവിടെ വീട്ടുജോലി ചെയ്തിരുന്ന മനീഷയെ പരിചയപ്പെട്ടത്. യുവാവിൽ നിന്നു മനീഷ 2000 രൂപ കടം വാങ്ങി. പിന്നീട് എറണാകുളം നോർത്തിലെ ഹോട്ടലിൽ മുറിയെടുക്കാൻ മനീഷ യുവാവിനോട് ആവശ്യപ്പെട്ടു. തുടർന്ന് 15ന് ഹോട്ടലിൽ മുറിയെടുത്ത് യുവാവ് കാത്തിരുന്നു. സുനിയുമൊന്നിച്ചാണ് മനീഷ ഹോട്ടലിൽ എത്തിയത്.
സുനിയെ പുറത്തു നിർത്തിയാണ് മനീഷ അകത്തേക്ക് കയറിയത്. കുറച്ചുകഴിഞ്ഞ് കോളിങ് ബെൽ അടിച്ച് മുറിയിലേക്കു കയറിയ സുനി യുവാവിനെ ചവിട്ടിവീഴ്ത്തുകയും ഇടിവള കൊണ്ട് മുഖത്തിടിക്കുകയുമായിരുന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചുപറിച്ചു. സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് ഇവരെ പിടിച്ചു മാറ്റിയത്.
സംഭവത്തെത്തുടർന്നു യുവാവ് മഞ്ഞുമ്മലിലെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, മനീഷ ഇയാളെ ഫോണിൽ വിളിച്ച് പ്രശ്നം ഒത്തുതീർക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് ഇരുവരേയും അറസ്റ്റ്ചെയ്തത്.