കേരളം
വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡു കടന്നു. വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് നടക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം.
വൈദ്യുതി, ധനകാര്യ വകുപ്പ് മന്ത്രിമാര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍, പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ ആലോചിക്കും. ഉപഭോഗം നിയന്ത്രിക്കാനായില്ലെങ്കില്‍ സര്‍ച്ചാര്‍ജ് കൂട്ടുന്നത് പരിഗണിക്കും. വൈദ്യുതി നിരക്ക് കൂട്ടല്‍, ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ഇബി ആവശ്യപ്പെടും.
സര്‍ച്ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചേക്കും. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയേക്കില്ല. റദ്ദാക്കിയ ദീര്‍ഘകാല വൈദ്യുതകരാര്‍ പുനഃസ്ഥാപിക്കുന്നതിലെ അനിശ്ചിതത്വവും യോഗത്തില്‍ ചര്‍ച്ചയാകും.
കൊടും ചൂട് രൂക്ഷമായതോടെ, തിങ്കളാഴ്ച 100.16 ദശലക്ഷം യൂണിറ്റിന്‍റെ സർവകാല റെക്കോഡ് ചൊവ്വാഴ്ച തകർന്നു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആകെ 101.38 ദശക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. കേന്ദ്ര വിഹിതവും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനവുമെല്ലാം ചേർത്താൽ 4400 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് ഉള്ളത്.