കേരളം
ഇരട്ടവോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി
ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. ചെന്നിത്തലയുടെ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. വളരെ അടിയന്തരപ്രാധാന്യമുള്ള വിഷയമാണെന്നും, ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
അഞ്ചു തവണ തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 131 മണ്ഡലങ്ങളിലായി നാലരലക്ഷത്തോളം ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നാണ് ഹര്‍ജിയിലെ വാദം. വ്യാജവോട്ട് ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണം. അവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വോട്ടര്‍പ്പട്ടികയില്‍നിന്ന് ഇരട്ടവോട്ടുകള്‍ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തില്‍ പരിശോധന കര്‍ശനമാക്കി. 30-നുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കളക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തുടര്‍നടപടികളിലേക്ക് കടക്കും.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് പൂര്‍ത്തിയാക്കുന്നതുവരെ പട്ടികയില്‍നിന്ന് പേര് നീക്കംചെയ്യുക സാധ്യമല്ല. നിലവില്‍ പരാതികളിലൂടെയും അല്ലാതെയും കണ്ടെത്തിയ ഇരട്ടവോട്ടുകളിലും ഒന്നിലധികം മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വോട്ടുള്ളതിലും ഒറ്റവോട്ടുമാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പേര് ഒന്നിലധികംതവണ ഉള്‍പ്പെടുകയോ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി കര്‍ശനമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.